ആകെ പേജ്‌കാഴ്‌ചകള്‍

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

ജവാന്റെ ശിവരാത്രി






ശാന്തിതൻ പീയൂഷധാരയാൽ സ്വർഗ്ഗീയ-
കാന്തിപകരുന്ന കാനനഛായയിൽ,
ഗംഗതൻ കല്ലോലരുദ്രാക്ഷമെണ്ണിയും,
മഞ്ഞിന്റെ ഹോമധൂപങ്ങൾ പരത്തിയും
നിത്യതപസ്സിലിരിപ്പൂ ഹിമാലയ-
മത്യന്തഭക്ത്യാ യുഗാന്തരമെന്നിയേ.
പാടെ നരച്ചുപോയ് താടി നിലാവിന്റെ
പാടലകാന്തിയിൽ മുങ്ങിക്കുളിക്കവെ,
പാവനമാമേതു മന്ത്രമാണങ്ങതൻ
നാവിൽ തുടിപ്പൂ സദാ ഹാ! മഹത്‌ഗുരോ!

ആ മന്ത്രധാരയാൽ ശത്രുക്കളൊക്കെയും
നാമാവശേഷരായ് മാറട്ടെ കേവലം!
നേരുന്നു സായൂജ്യമങ്ങതൻ ദർശനം
നേരിലെൻ ചേതനയ്ക്കെന്നെന്നുമോർക്കുകിൽ
ശൈവചൈതന്യം തുടിക്കുമീ ഭൂമിയിൽ
കൈകൂപ്പി നില്പാണു മാമക സിദ്ധികൾ
ശത്രുവൃന്ദങ്ങളെ തേടുമെൻ കണ്ണുകൾ
സത്യത്തിലെത്ര ശിവരാത്രി നോറ്റുപോയ്

ഓർമ്മതൻ ദീപികയേന്തി മറവിതൻ
കൂരിരുൾക്കോട്ടകൾക്കപ്പുറം കാണ്മു ഞാൻ
ആദ്യമായ് നോറ്റ ശിവരാത്രി, നേർന്ന നി-
വേദ്യം, നുകർന്ന പ്രസാദവും, മോദവും !
ഏഴുവയസ്സുള്ള പൈതലിൻ സാഹസം
പാഴിലാണെന്ന പരിഹാസ ഭാഷണം
മൂകമാം മാമക ഭീതിദ മാനസ-
വീഥിയിൽ പുത്തനാമാവേശമാകവെ,
പാട്ടും കളിയുമായ് രാവിന്റെ യാമങ്ങൾ
നീക്കുമെൻ കൂട്ടരോടൊത്തു ഞാൻ ധൈര്യമായ്

“എട്ടുമണിക്കു മുമ്പെന്നുമുറങ്ങുന്ന
കുട്ടനുറക്കൊഴിയാനോ? മഹാത്ഭുതം !
പാട്ടറിയാത്ത, കളിയറിയാത്തവൻ
നീക്കുവതെങ്ങിനെ നാഴിക മൂകനായ്!“
ചോദ്യങ്ങളിങ്ങനെയായിരം ചുറ്റിലും
ചേങ്ങലവാദ്യം മുഴക്കുന്ന വേളയിൽ
എങ്ങിനെ കൈവരാൻ നിദ്ര, മനസ്സിന്റെ
തുംഗ കവാടങ്ങൾ കൊട്ടിയടക്കവെ?

ഭക്തിയേക്കാളേറെ നേടി പ്രതിരോധ-
ശക്തിയെൻ ചേതനയാദ്യമായങ്ങിനെ
കെട്ടിപ്പടുത്തു പ്രതിബന്ധമൊക്കെയും
തട്ടിത്തകർക്കേണ്ട കോട്ടകളന്നു ഞാൻ
പൊട്ടിത്തരിക്കുന്ന നിർവൃതിക്കൊപ്പമായ്
പുത്തൻ പുലരി പിറക്കുന്ന വേളയിൽ
എന്നിലെ ജേതാവിനെ കണ്ടു പേടിച്ചു
പിന്നിട്ടു പോകയോ കൂരിരുളൊക്കെയും

ഇന്നീ ഹിമാലയപ്രാന്തത്തിലായിരം
പൊന്നുഷസ്സന്ധ്യകൾ മാഞ്ഞു മറയവെ,
ആ ശിവരാത്രിതൻ സിദ്ധികളെന്നെവ-
ന്നാശീർവദിക്കുന്നു മൂകമാം ഭാഷയാൽ
ആയിരം ശത്രുക്കളെ നേരിടാനുള്ളൊ-
രായുധമീ ജവാന്നേകുന്നു നിസ്തുലം!



2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

മാഞ്ചോട്ടിൽ





ഞാൻ മുമ്പിലെന്നുചൊല്ലി ധൃതിയിൽ പാഞ്ഞീടുന്നു
മാമ്പഴം പെറുക്കാനായ് ജ്യേഷ്ഠനുമനുജനും
കാണുമാ കനിഷ്ഠന്ന്‌ രണ്ടാണ്ട്‌, ജ്യ്യേഷ്ഠന്നതിൽ-
ക്കൂടുതൽ മൂന്നുവർഷം മാത്രമേ തോന്നുന്നുള്ളു
ധൃതിയിൽ പെറുക്കിയാ മാമ്പഴം വരജന-
ങ്ങതിയായ് സന്തോഷിച്ചു; ചുണ്ടുകൾ വികസിക്കെ,
പിന്നിൽനിന്നതാ രണ്ടു കണ്ണുകൾ നിറയുന്നു,
തന്നുടെ മുഖപത്മം വാടുന്നൂ ദയനീയം,
കേഴുകയായപ്പാവം ദീനദീനമായ് തനി-
ക്കേശിയ നിരാശതന്നാശുശുക്ഷണിയേല്ക്കേ,
കുഞ്ഞിനെക്കരയിച്ചതെന്തിനെന്നോതിക്കൊണ്ട-
ങ്ങഞ്ജസാ ജനയിത്രിയുമ്മറപ്പടിയെത്തി.
“മാമ്പഴം കൊടുക്കെടാ കുഞ്ഞിനെ” ന്നതു കേട്ട
മാത്രയിൽ മാണവ്യമാം ചൊടിയാലപ്പൂർവ്വജൻ
അലക്ഷ്യമായെറിഞ്ഞാൻ മാമ്പഴം കുഞ്ഞിൻ നേരെ
പെരുത്ത കോപവ്യസനാദിയാൽ നിറയവെ,
കുഞ്ഞിനു മുന്നിൽ വീണ മാമ്പഴമെടുത്തതാ-
കുഞ്ഞിക്കൈയ്യല്ല, തക്കം പാർത്തിരുന്നൊരു കാകൻ;
പുഞ്ചിരി തൂകി, കൊച്ചുകൈയിണകൊട്ടി, ബാലൻ
കൊഞ്ചലിലോതി ‘കാക! കാക’ എന്നവ്യക്തമായ്
ഏതൊരു മായാമയമാകിയ കരമാണാ
സേതുവെയണകെട്ടിനിർത്തിയന്നിമിഷത്തിൽ ?

( ദേശമിത്രം ആഴ്ചപ്പതിപ്പിൽ 1955 ൽ പ്രസിദ്ധീകരിച്ചത്‌)

പ്രതീക്ഷ




                (പതിനാലാം വയസ്സിൽ ഞാൻ ആദ്യമായി എഴുതിയ കവിത)