കത്തുകാണാതെ മാസം രണ്ടായി, മന്മാനസം
കത്തി വെണ്ണീറായ് മാറുമീയന്ത്യ മുഹൂർത്തത്തിൽ
മകനെ, നിന്നെ കണ്ടു കണ്ണടച്ചിടാൻ മാത്രം
സുകൃതം ചെയ്യാതുള്ള പാപിയീ മാതാവല്ലോ !
ചൂളുമീ തണുപ്പത്ത് നീ തന്ന പുതപ്പിന്റെ
ചൂടേശി മയങ്ങുന്ന മാതൃമാനസമെന്നും
മഞ്ഞമാമലകളിൽ ചെഞ്ചോരയുറയ്ക്കുന്ന
മഞ്ഞുവാതവുമേറ്റു നില്ക്കുന്ന നിന്നെയോർക്കും
നിന്മക്കൾ ദീപാവലിപ്പടക്കം പൊട്ടിക്കുമ്പോൾ
എന്മകൻ നീയോ തീയുണ്ടകളാൽ പന്താടുന്നു,
പായസച്ചോറുണ്ണുമ്പോൾ, പായനീർത്തുറങ്ങുമ്പോൾ
പാവം നീ പടയാളി “യമ്മയ്ക്ക്” കാവൽനില്പ്പൂ
കാലുകളിടറാതെ പൊരുതാൻ നിനക്കായി
കോലത്തുനാടിൻ വീരകഥകൾ ചൊല്ലീടാം ഞാൻ
ജേതാവായ് തിരിച്ചെത്തുമാദിനം പ്രതീക്ഷിച്ചു
മാതാവാമീ ഞാൻ കണ്ണീർത്തുള്ളികൾ തുടയ്ക്കട്ടെ
അമ്മയ്ക്കു പറയുവാനില്ലൊന്നും ചുടുചോര
നിന്മെയ്യിൽ തുടിപ്പോള“മമ്മ”യെ മറക്കാതെ