ഈറനായൊരു കർക്കിടകത്തിൻ
ചേല ചിങ്ങപ്പെണ്ണാറ്റിയണിഞ്ഞു
സൂനമെങ്ങും വിടർന്നു, മാവേലീ-
ഗാനം പാടി കിളികൾ പറന്നു.
എങ്ങുമുല്ലാസമെങ്ങും സമൃദ്ധി
തിങ്ങീടും നല്ല നാളുകളൊന്നിൽ
വന്നു നാരായണ ഗുരുദേവ
ജന്മനക്ഷത്രമാകും ചതയം
ദാരിദ്ര്യത്തിന്നിരുട്ടറയാകും
കൂരയൊന്നിൻ മടിത്തട്ടിൽനിന്നും
പൊന്തീ ദിവ്യ പ്രഭാപൂരമായ
സുന്ദരമൊരു ഭാസുരതാരം
പൊങ്ങീയന്ധവിശ്വാസങ്ങൾ വാനിൽ
തിങ്ങിക്കൂടും കരിങ്കാറുപോലെ
ധർമ്മമെങ്ങും ക്ഷയിച്ചു, മനുഷ്യ-
ജന്മം ഭീതിദമായി ഭവിച്ചു
ബിംബാരാധന, പൂജാദികർമ്മം
ഭിന്നിപ്പിച്ചു മനുഷ്യരെയാകെ
നാലുഭാഗവും ജാതിമതങ്ങൾ
വേലി കെട്ടി ജനത്തെയകറ്റി
എങ്ങും കാണുമസമത്വമോർത്തു
വിങ്ങീ താവക മാനസമാകെ
ജാതിതൻ വേലി നീക്കി, മനുഷ്യ-
ജാതിയൊന്നെന്നുപദേശമേകി
ദേവാരാധനയെല്ലാർക്കുമൊപ്പ-
മാവാമെന്നുള്ള സന്ദേശമേകി
തന്നിൽ ദൈവമിരിപ്പതു കാട്ടാൻ
മുന്നിൽ കണ്ണാടിബിംബം നിരത്തി
ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
വന്ദ്യ നാരായണ ഗുരുദേവൻ