ആകെ പേജ്‌കാഴ്‌ചകള്‍

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ആഗസ്ത്‌ 15





ധീരമാം പരീക്ഷണഘട്ടങ്ങളോരോന്നായി
വീരമാതാവെ, നിന്റെ കോവണിപ്പടിയായി
നീയുയർത്തിയ കാലിന്നടിയിൽനിന്നാണല്ലോ
തീതുപ്പും മുള്ളും കല്ലും പാപമോചനം ചെയ് വൂ

പണ്ടൊരു മഹാബലിക്കേകിപോൽ മോക്ഷം പുണ്യ
പൊൻപാദ,മതുപോലെ പാപിയാമഹല്യയ്ക്കും
നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാത്ത
ജന്മങ്ങൾക്കംബേ നിന്റെ കൈകളാൽ വഴി കാട്ടൂ

നിന്മഹിമാവാൽ മാത്രമല്ലയോ ദിഗന്തങ്ങ-
ളെന്നുമേ സ്തുതിഗീതമാലപിക്കുനൂ തായേ,
ഞങ്ങളീ സുദിനത്തിലോർമ്മിപ്പൂ ഭക്ത്യാ നിന്റെ-
മംഗളചരിതങ്ങളാവേശത്തുടിപ്പോടെ

കെട്ടുപോയിതുവരെ കത്തിയ ദീപം, നിന്റെ
കൊട്ടാരപ്പടിവാതിലന്ധകാരത്തിൽ താണൂ
നിൻ തിരുമുറ്റത്തന്നേ വാടിയ പനിനീരി-
ന്നന്തിമദളംകൂടി മണ്ണിലേക്കിതാ വീണു

നൊമ്പരപ്പെട്ടൂ ഞങ്ങൾ: ചുറ്റിലും നോക്കീട്ടല്പ-
മമ്പരന്നമ്മയ്ക്കെങ്ങാനാപത്തു പിണയുമോ ?
എന്തിനീയപശ്രുതി, ശകുനപ്പിഴ ?, പാഴിൽ
പിന്തിരിഞ്ഞോടും ഭീതർ ഞങ്ങളല്ലറിഞ്ഞാലും !

അമ്മതൻ മാനം കാക്കാൻ രക്ഷിക്കാൻ മടിക്കാത്ത
കർമ്മധീരരാം മക്കളാണുനാം പണ്ടേ തന്നെ.
കെട്ടതാം മണിദീപം മാറ്റി വെച്ചിതാ പുത്തൻ
ഭദ്രദീപിക വീണ്ടും കത്തിച്ചുവെച്ചു ഞങ്ങൾ

കൂരിരുട്ടകലട്ടെ, ദുർഗന്ധമെല്ലാം ദൂരെ
മാറട്ടെ, യുയർത്തൂ നിൻ ദീപവും, സുഗന്ധവും
ഉയർന്നു പാറീടട്ടെ മൂവർണ്ണക്കൊടി വാനിൽ,
ഉണർന്നു പാടീടട്ടെ നിൻ സ്തുതിഗീതം ലോകം  !