ആകെ പേജ്‌കാഴ്‌ചകള്‍

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

പൂജ്യം


മംഗളം നേർന്നീടട്ടെ ചിങ്ങമേ, മലയാള-
മങ്കതൻ ചിലമ്പൊലി നിന്നിലൂടുയരട്ടെ.
നിൻ പുതു  കാൽ വെപ്പൊപ്പമാവട്ടെ, യുയരുവാൻ
വെമ്പുന്ന  യുവജനകോടിതൻ നെടുവീർപ്പും
ആശിച്ചു നിന്നോടൊപ്പം ചേരുവാൻ, പരിമളം
പൂശിടും തിരുവോണപ്പൂങ്കാവിലുലാത്തിടാൻ,
ആശപോൽ പുതുപൂക്കൾ കോർത്തൊരു ശ്രേഷ്ഠഭാഷാ-
മാല്യമാ തിരുമാറിൽ ചാർത്തുവാനെന്നാൽ കഷ്ടം
വീടങ്ങും, ചോറിങ്ങുമായ് കഴിവോരല്ലോ മറു-
നാടരാം ഞങ്ങൾ മലയാളികളറിഞ്ഞാലും.
മൊട്ടിടാറുണ്ടെൻ ശൂന്യഭാവനയിരുട്ടാണു
ചുറ്റിലുമെന്നാൽപ്പോലും വെളിച്ചം കണ്ടെത്തുന്നു
വറ്റാത്ത ചുടു കണ്ണുനീർക്കടൽ തന്നിൽ മുങ്ങി
മുത്തുകൾ കൊരുക്കാനും പവിഴം ചികയാനും
ആയിരം പ്രതികൂലവീചികളിരമ്പുന്നൊ-
രാഴിയിൽ നിസ്സങ്കോചമെൻ വഞ്ചിയിറക്കാനും
കെട്ടുപോയിടും താരാദീപിക നോക്കിത്തന്നെ
യക്കരെയപകടംകൂടാതെ എത്തീടാനും
ഉറ്റ ബന്ധുക്കൾക്കൊപ്പമിരുന്നിട്ടൊരു പിടി-
വറ്റുണ്ടു മാവേലിയെ സ്റ്റോറിലായ് പൂട്ടീടാനും,
ഓണമെന്നില്ലാതെന്നുമുയരുമോണത്തല്ലിൻ-
മേളവും പുലിക്കളിച്ചന്തവും കണ്ടീടാനും
മറ്റെങ്ങുകിട്ടും ഭാഗ്യം ! സോളാറിൻ വെളിച്ചത്തിൽ
കറ്റക്കാർകുഴലിമാർ നർത്തനമാടീടുമ്പോൾ
ഞാനെത്ര ധന്യൻ !  നിന്റെ പാദാരവിന്ദങ്ങളിൽ
ചേലൊത്ത സവാളതൻ തൊലിയാൽ പൂജിക്കുന്നേൻ !