ആകെ പേജ്‌കാഴ്‌ചകള്‍

2013, ഡിസംബർ 30, തിങ്കളാഴ്‌ച

സ്വാഗതം 2014




വർണ്ണപ്പൊലിമയെഴും പീലി കാലമാം
സ്വർണ്ണകിരീടത്തിൽ വീണ്ടും തിരുകിയും
സ്വപ്നം നുണയുന്ന താമരമൊട്ടുകൾ-
ക്കർക്കകിരണങ്ങൾ കുങ്കുമം പൂശിയും
പൊട്ടിവിടരുന്ന പൂവുകൾ തന്നുള്ളി-
ലിറ്റിറ്റു പൂന്തേൻ കണം ഹാ ചുരത്തിയും
മത്തുപിടിപ്പിച്ചിടുംവിധം തൂമണം
ചുറ്റിലും കാറ്റിന്റെ കൈയാൽ പരത്തിയും
ആർത്തലച്ചെത്തി വിഭാതം, കടൽത്തിര-
ച്ചാർത്തുപോൽ തൂനുരപ്പാലല ചാർത്തിയും
പന്ത്രണ്ടു കൂറ്റൻ കുതിരയെ കെട്ടിയൊ-
രിന്ദ്രന്റെ തേരിൽ കയറി നീയെത്തവെ
സ്വാഗതം നൂതന വത്സരമേ, നിന്റെ-
യാഗമം ഞങ്ങൾക്കു സന്തോഷദായകം
യാത്രയിൽ നേരിട്ട ദാഹവും ക്ഷീണവും
രാത്രിയിൽ പന്ഥാവു തെറ്റിയ കാര്യവും
ഓടും കുതിരകൾ കാൽ തെറ്റി വീണതും,
നാടും നഗരവും തെണ്ടിയലഞ്ഞതും
ഒക്കെയും ഞങ്ങൾ മറക്കുന്നു കേവലം
ത്വൽ കൃപാ വീക്ഷണ കോണിൽ പതിയവെ
സല്ക്കലാ വല്ലഭയായി നീ വന്നെത്തി
സല്ക്കരിച്ചാലും സമൃദ്ധികളംബികേ
ഉല്ക്കട ദാഹാർത്തർ ഞങ്ങൾ ഹാ ! നീട്ടുന്നി-
തല്പവും കെല്പെഴാതുള്ളൊരീ കൈയുകൾ
ആത്മാവിൽ നിന്നുയർന്നുള്ളൊരീ ഗീതിയിൽ
സാത്മ്യം പ്രപഞ്ചം വരിക്കാനൊരുങ്ങവെ
ഞങ്ങൾ മറക്കുന്നു ഞങ്ങളെത്തന്നെയും
പൊങ്ങിടും ഭീതിയിൽ സംതൃപ്തരാകവെ.

2013, ഡിസംബർ 17, ചൊവ്വാഴ്ച

കവികൾ അറിയാൻ



“അക്ഷര ജാലകം” എന്ന പംക്തിയിൽ ശ്രീ. എം.കെ. ഹരികുമാർ എഴുതിയ ‘യാഥാർത്ഥ്യം വേശ്യയോ’ എന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്‌. ചുവടെ ചേർത്തിരിക്കുന്നത്‌. മാന്യ വായനക്കാരുടെ - പ്രത്യേകിച്ചു കവികളുടെ- പ്രതികരണം അറിയുവാൻ ആഗ്രഹമുണ്ട്‌.


"ഏതു പരീക്ഷണവും കുറെ കഴിയുമ്പോ ചീയും. അതു മനുഷ്യന്റെ ആവശ്യങ്ങക്ക് പോരാതെ വരും. അപ്പോ വിണ്ടും കണ്ടെത്തണം.സ്വയം പഴയതാകാതിരുന്നാ വലിയ വലിയ ലോകങ്ങ എങ്ങനെ ഉയിരെടുക്കുന്നു എന്ന് മനസ്സിലാക്കാം.ആപ്രതീക്ഷിതവും അവിചാരിതവുമായ കൂടിച്ചേരലിലൂടെ സഗാത്മകതയിലെത്താം.ഗാത്മകത ഒരു രാഗ നിമ്മിതിയാണ്. അതു നമ്മുടെ ദൈനംദിന സാന്നിദ്ധ്യങ്ങക്കു മുകളി വ്യത്യസ്തമായ ഒരു ലോകത്തെ അന്വേഷിക്കുകയാണ്.
ഛന്ദസ്സല്ല , ഛന്ദസ്സിനു പുറത്തുള്ള പരുഷമായ തലങ്ങളാണ് ആരായേണ്ടത്. പിതാവ് കാലു തല്ലിയൊടിച്ച് ആശുപത്രിയി കഴിയുന്ന ഒരു ബാല കാകളി പാടണോ?
ഗീതാത്മകതയെ  നാം പരിഹസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. വൃത്തത്തിലും ഈണത്തിലും പാടി    ഉറക്കേണ്ടജീവിതാവസ്ഥയുടെ കലയാണോ  പിതാവിന്റെ ചവിട്ടുകൊണ്ട് മരണാസന്നനായി കഴിയുന്ന കുട്ടിയുടേത്?
കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിക്കുന്ന അവസ്ഥക കണ്ടിട്ടു അതിനെയൊക്കെ പദ്യവക്കരിച്ച് ഈണമായി ആഘോഷിക്കുന്നത്  ജീവിതത്തെ പരിഹസിക്കുന്നതിനു തുല്യമല്ലേ?
വല്ലാതെ ചതിക്കപ്പെട്ട് അപമാനിതനായി തലതാഴ്ത്തി നിക്കുമ്പോ ഒരുവ വഞ്ചിപ്പാട്ട് പാടണോ? കളകാഞ്ചിയി സ്വാനുഭവങ്ങളെ പൊലിപ്പിക്കണോ?
https://mail.google.com/mail/u/0/images/cleardot.gif


നമ്മുടെ അതിരുകളെ ഭേദിക്കാനാണ് എഴുതേണ്ടത്.
ഇത് എപ്പോഴും പ്രായോഗികമല്ലെന്നറിയാം.
എങ്കിലും ഒരു  borderless whole ഉണ്ടാക്കാ പ്രയത്നിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതൊന്നുമല്ല അതിത്തി.
അതു വിവിധ സംസ്കാരങ്ങളിലും നാടുകളിലുമായിചിതറിക്കിടക്കുന്നു.അല്ലെങ്കി അതിത്തി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു നിശ്ചിതമേഖലയുടെ വളത്തുപുത്രനാകാ എന്തിനു ശ്രമിക്കണം?
മലയാളസാഹിത്യത്തിന്റെ പരാധീനത അതിനു ഇപ്പോഴും അതിത്തിക്കപ്പുറത്തേക്ക് നോക്കാ പറ്റുന്നില്ല എന്നതാണ്. ലോകം വലുതാകുന്നത് അതിന്റെ ദൃഷ്ടി പഥത്തിലില്ല.
എപ്പോഴും ഗ്രാമത്തിലേക്ക് ഓടുകയാണ്.
എഴുത്ത് എന്ന കലയുടെ ചരിത്രപരമായ വ്യവസ്ഥയി സ്വയമേ ഉണ്ടാകുന്ന അത്ഥങ്ങളുടെ ആനുകൂല്യത്തി നിന്ന് വഴുതി മാറാ സാഹിത്യത്തിനാവണം.അല്ലെങ്കി അത് ഗതാനുഗതികത്വത്തിന്റെ ചെളിക്കുണ്ടി പുതഞ്ഞുപോകും."

2013, ഡിസംബർ 9, തിങ്കളാഴ്‌ച

"പ്രവാസി കാഹളം"

കവി  ഉത്തമൻ  ചേടിക്കുന്ന്‌ നിരാശനായിരുന്നു. തനിക്ക്‌ വേണ്ട അംഗീകാരം കിട്ടുന്നില്ല. നാലാൾ തന്നെപ്പറ്റി സംസാരിക്കുന്നില്ല. തന്റെ കൃതികളേപ്പറ്റി മഹനീയം എന്നു പറയുന്നില്ല. ഒടുവിൽ ഉത്തമൻ സ്വയം ഒരു അവാർഡ്‌ സൃഷ്ടിക്കാൻ തീരുമാനിച്ചു.
അതിനുള്ള ഭാവനാവിലാസങ്ങൾ അയാൾക്ക്‌ ഉണ്ടായിരുന്നു.
ഒരു കടലാസെടുത്ത്‌ അയാൾ ഇങ്ങനെ എഴുതി.. "പ്രവാസി കാഹളം" അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌. ടൈറ്റിലിന്‌ അടിവരയിട്ടു.
പിന്നീട്‌ കണ്ണുമടച്ചു കാച്ചി.  ഭീലായിലുള്ള “പ്രവാസികാഹളം” മാസിക സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഉത്തമൻ ചേടിക്കുന്ന്‌ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.. 2013 ലെ പ്രവാസി കാഹളം അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌ ഭീലായിയിൽ ഡിസമ്പർ 25ന്‌ നടക്കുന്ന പ്രത്യേക ചടങ്ങിൽ അവർഡ്‌ തുകയായ 11,111  രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കുന്നതായിരിക്കും. യാത്രാചിലവും മറ്റും മാസിക വഹിക്കും. പ്രശസ്ത നോവലിസ്റ്റ്‌ ആനക്കുളം കുഞ്ഞിപ്പോക്കർ പുരസ്ക്കാരം നല്കുന്നതായിരിക്കും.
മാസികയുടെ ഒരു ലെറ്റർ ഹെഡ്ഡ്‌ തന്റെ ഭാവനപോലെ രൂപകല്പന ചെയ്തു കമ്പ്യൂട്ടറിൽ ഉണ്ടാക്കി. അയാൾ ഭംഗിയായി വാചകങ്ങൾ പകർത്തി എഴുതി. നിരവധി ഫോട്ടൊകോപ്പികൾ പ്രമുഖ പത്രമോഫീസുകളിൽ എത്തിച്ചു. അടുത്ത ദിവസത്തെ പത്രങ്ങളിലൊക്കെ ഫോട്ടൊ സഹിതം വാർത്ത അച്ചടിച്ചുവന്നു.
ഉത്തമന്‌ അഭിനന്ദനങ്ങളുടെ ഒരു തുലാവർഷം തന്നെയുണ്ടായി.  അവാർഡിനേക്കാൾ വലുതല്ലെ ജനങ്ങളുടെ ഈ അനുമോദനം. പുളകിത ഗാത്രനായ ഉത്തമൻ കോൾമയിർകൊണ്ടു.
പിറ്റേന്ന്‌   പത്രത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു. :
"പ്രവാസി കാഹളം" എന്ന  മാസിക അങ്ങനെയൊരു അവാർഡ് ആർക്കും നല്കുവാൻ ഉദ്ദേശിച്ചിട്ടില്ല. പത്രത്തിൽ  വന്ന വാർത്ത ഉത്തമൻ ചേടിക്കുന്ന്‌  പ്രശസ്തിക്കുവേണ്ടി വ്യാജമായി സ്വയം  സൃഷ്ടിച്ചതാണെന്നും ആകയാൽ നിയമ നടപടികൾ കൈക്കൊള്ളുന്നതാണെന്നും മാസികയുടെ മാനേജർ അറിയിക്കുന്നു.
ഉത്തമൻ വാർത്ത വായിച്ചതും ബോധംകെട്ടു വീണു.

2013, നവംബർ 21, വ്യാഴാഴ്‌ച

എ.ടി.എം



ഇപ്പോൾ പ്രധാന സംസാരവിഷയം മലയാളി യുവതി എ.ടി.എം കൌണ്ടറിൽ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവമാണല്ലൊ.
രാവിലെ മകൾ വന്നു പരഞ്ഞു “ അമ്മെ ഇന്നു ഫീസ്‌ കൊടുക്കേണ്ട ലാസ്റ്റ്‌ ഡെയ്റ്റ്‌ ആണ്‌. വൈകുന്നേരം  4 മണിക്കു മുൻപ് ഓഫീസിൽ കൊടുക്കണം.”.
അവൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നെങ്കിലും പല ബദ്ധപ്പാടുകൾക്കിടയിൽ  മറന്നുപോയി.
മകൾ സ്ക്കൂളിൽ പോകും മുൻപുതന്നെ അവൾക്ക്‌ കാശ്‌ ഏല്പിക്കാമെന്ന്‌ തീരുമാനിച്ച്‌ ഞാൻ ടൌണിലുള്ള എ.ടി.എം ലക്ഷ്യമാക്കി നടന്നു. സമയം രാവിലെ 7.30.
 ഞാൻ ചുറ്റും നോക്കി. വല്ല പിടിച്ചുപറിക്കാരോ ആയുധധാരികളോ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോ എന്ന്‌. ആരുമില്ല. എല്ലാം ശാന്തം.  ഞാൻ എ.ടി.എം.കൌണ്ടറിന്റെ വാതിൽ തള്ളി അകത്തു കയറി.
കാശെടുക്കാൻ കാർഡ്‌ ഇൻസർട് ചെയ്തതും  ഒരു മോട്ടോർ ബൈക്ക്‌ കൌണ്ടറിനു മുന്നിൽ വന്നു നിന്നു.   അതിലുള്ള രണ്ട്‌ തടിമാടന്മാർ എ.ടി.എം.കൌണ്ടറിൽ പ്രവേശിച്ചു.  അവരുടെ കയ്യിൽ സാമാന്യം വലിയ ഹേന്റ്‌ ബാഗും ഉണ്ടായിരുന്നു. കൊടുവാൾ,.ഹാമർ, തോക്ക്   എന്നിവ ഏതു നിമിഷവും പുറത്തു വരാം.
ഞാൻ എല്ല ദൈവങ്ങളേയും ഉറക്കെ വിളിച്ചുപോയി. തല കറങ്ങുന്ന പോലെ എനിക്കു തോന്നി . എന്റെ മകളെ പെട്ടെന്നു ഞാൻ ഓർത്തു. വിദേശത്തുള്ള ഭർത്താവിനെയും.
ബോധമറ്റ്‌ ഞാൻ താഴെ വീണതു മാത്രം എനിക്ക്‌ ഓർമ്മയുണ്ട്‌. കണ്ണു തുറന്നപ്പോൾ. ഒരു ഭീകരൻ എന്റെ മുഖത്തു വെള്ളം കുടയുന്നു. മറ്റേ ഭീകരൻ. എ. ടി.എം മെഷിൻ തുറന്നു എന്തൊക്കെയോ ചെയ്യുന്നു. താഴെ സ്ക്രൂ ഡ്രൈവർ, ഹാമർ തുടങ്ങിയ ഉപകരണങ്ങൾ ചിതറിക്കിടക്കുന്നു..
അയാൾ എന്നോട്` പറഞ്ഞു.
“സഹോദരീ, മെഷിൻ നന്നാക്കാൻ വന്നവരാണ്‌ ഞങ്ങൾ. ഇങ്ങനെ പേടിച്ചാലോ ?”

2013, നവംബർ 20, ബുധനാഴ്‌ച

ശല്യം




എന്തൊരു ശല്യം !
രാവിലെത്തെ വീട്ടുജോലികളൊക്കെ തീർത്ത്‌ മകളെ സ്ക്കൂൾ ബസ്സിൽ കയറ്റിവിട്ട്‌, അമ്മയ്ക്ക്‌വേണ്ട മരുന്ന്‌, ഉച്ചഭക്ഷണം, വെള്ളം എന്നിവ കിടയ്ക്കക്കരികെ  കൊണ്ടുവച്ച്‌ ധൃതിയിൽ സാരി മാറ്റി ഞാൻ നടക്കുകയായി.   ഓഫീസിലേക്ക്‌. 
അപ്പോൾ  ഒരു കള്ളനെപ്പോലെ അവൻ എന്നെ പിൻതുടരാൻ തുടങ്ങും. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവനും തിരിഞ്ഞു നോക്കും. ഒന്നും അറിയാത്തപോലെ. 
ഒരുവിധത്തിൽ ഓടി ഞാൻ ബസ്സിൽ കയറിയാൽ പിന്നെ ആ ശല്യമില്ല.   ആശ്വാസം.
ഓഫീസ്‌ വിട്ട്‌ ബസ്സിറങ്ങി വീട്ടിലേക്ക്‌ മടങ്ങുമ്പോൾ വീണ്ടും അവൻ പിൻ തുടരും.  എന്തൊരു ശല്യം!  
ഞാനീ കാര്യം ചേട്ടനോട്‌ മടിച്ചു മടിച്ചു പറഞ്ഞു.
 “പ്രതിവിധിയുണ്ടാക്കാം. നീ വിഷമിക്കാതെ” ചേട്ടന്റെ മറുപടി.
അടുത്ത ദിവസം ഒരു പുത്തൻ കുട ചേട്ടൻ എനിക്ക്‌ സമ്മാനിച്ചു.

2013, നവംബർ 16, ശനിയാഴ്‌ച

ചെണ്ട



അമ്പലപ്രാവു കുറുകുന്ന ക്ഷേത്രത്തിൽ
കുമ്പിട്ടു നിത്യം തൊഴും ഭക്തനാണു ഞാൻ
അത്താഴപൂജ കഴിഞ്ഞു നടയട-
ച്ചമ്പലവാസികൾ പോയ്ക്കഴിഞ്ഞെങ്കിലും
ദേവനു കാവലായ് നില്പു ഞാനീക്ഷേത്ര-
സോപാനവും നോക്കി രാവുമുഴുവനും
പൊള്ളയല്ലെന്മനം, , ഭക്തി തുളുമ്പിടു-
ന്നുള്ളിൽ സദാ, ദേവചൈതന്യമേല്ക്കയാൽ.
ഏറും തൊലിക്കട്ടിയെങ്കിലും കേവലം
കോറിയാലെൻ നാദമപ്പോളുയർന്നിടും
വൃക്ഷമായ് മണ്ണിൽ പിറന്നു ഞാൻ നേടിയീ-
മോക്ഷം, മൃഗത്തോലണിഞ്ഞുകൊണ്ടീവിധം
ഐകമത്യത്തിന്റെ ശക്തിയാൽ മാറ്റിടാം
വൈരുദ്ധ്യമെന്നു തെളിയിച്ചിടും വിധം
ഒറ്റയ്ക്കൊരിക്കലും നേടുവാനാവാത്ത
ശബ്ദസൌഭാഗ്യം ലഭിച്ചൂ പരസ്പരം !
ചിഞ്ചിലം ചൊല്ലുന്ന ചേങ്ങിലയാണെന്റെ 
ചങ്ങാതി ചഞ്ചല, ഞാനോ ‘വലന്തല’
കാത്തിരിപ്പൂ  സുപ്രഭാതം, ഉയരുന്ന
കീർത്തനം, പൊങ്ങുന്ന ശംഖനാദം, പിന്നെ
ദേവനുണർന്നുകഴിഞ്ഞാൽ തുടങ്ങുമെൻ
പാവനമാം വാദ്യ പൂജനം നിത്യവും
എന്നെ തഴുകുന്ന കൈകളെ സത്യത്തി-
ലുമ്മവെച്ചീടാൻ കൊതിച്ചിടുന്നെന്മനം.

2013, നവംബർ 7, വ്യാഴാഴ്‌ച

മരുപ്പച്ച


പറയാനറിയാത്തൊ-
രനുഭൂതിതൻ ദിവ്യ-
പരിവേഷമെൻ മുന്നിൽ 
വെളിച്ചം വിതറുമ്പോൾ,
അറിയുന്നൂ ഞാൻ പണ്ടേ-
തേടിയ മരുപ്പച്ച
മരുഭൂവിലല്ലെന്റെ 
മാനസമതിലല്ലോ !
കാണുവാനാവാതൊട്ടും 
കേൾക്കുവാനാവാതെന്റെ
കാലുകൾ ചലിക്കുവാൻ
ബലഹീനമാകുമ്പോൾ
ഏതൊരുകരസ്പർശ-
മെന്നെ ഹാ ! തഴുകുന്നു,
ദാഹനീർ പകരുന്നു, 
കൈപിടിച്ചുയർത്തുന്നു.
ആ ദിവ്യ ചൈതന്യത്തി-
നായിരം നമോവാകം
നേരുവാൻ മാത്രം സ്നേഹ-
സമ്പന്നനാം ഞാൻ ശക്തൻ

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

രണ്ടു ഭക്തർ



ഉത്സവസ്ഥലത്തെത്തിയന്നു ഞാൻ, ജനങ്ങൾത-
ന്നുത്സാഹം മുറുകവെ,ദേവബിംബത്തെക്കാണാൻ
അത്തള്ളൽ പെരുംചുഴിക്കുള്ളിൽ ഞാൻ കുടുങ്ങിപ്പോയ്
ഭക്തിതൻ കയറെന്നെക്കെട്ടി ഞാനറിയാതെ
കൈകൂപ്പി നിന്നൂ, തെച്ചിമാലകളണിയിച്ച
കൈവല്യരൂപം മുന്നിൽ പ്രത്യക്ഷപ്പെടുന്നേരം
ചെയ്തുപോയതാം തെറ്റുകുറ്റങ്ങൾ സമസ്തവും
കൈതൊഴുതുണർത്തി ഞാൻ മൌനിയായ് വിനീതനായ് !
ഹൃദയം കുളിർത്തൂ മേ, ദൈവീകകാരുണ്യത്താ-
ലുദയംചെയ്തൂ പാപനാശനകിരണങ്ങൾ
പൊലിയാതതു ഹൃത്തോടൊതുക്കിപ്പിടിച്ചു ഞാൻ
പുലരിപ്പെണ്ണാൾ ബാലസൂര്യനെയെന്നപോലെ.
അമ്പലപ്പടിയിറങ്ങീടവെ, പോലീസിനെ
കുമ്പിട്ടു തൊഴും സാക്ഷാൽ ഭക്തനെ കണ്ടൂ മുന്നിൽ
കാക്കിവേഷത്തിന്നുള്ളിൽ തെറിതന്നമിട്ടുകൾ
കർക്കശഭാവം, കൂടെ ശൌര്യത്തിൻ തുടിപ്പുമായ്
കണ്ണുകൾ ചുഴറ്റിക്കൊണ്ടുന്നതാകാരൻ ലാത്തി-
യൊന്നേന്തിനില്പൂ മുന്നിൽ നീതിപാലനാം ദേവൻ !
കണ്ണുനീർ മഹാനദിയൊഴുക്കി തിരുപാദം 
നന്നായിട്ടഭിഷേകം ചെയ്യുന്നു കള്ളൻഭക്തൻ
തെറ്റുകൾ തുറന്നെല്ലാം ചൊല്ലുന്നു, ആൾക്കൂട്ടത്തിൻ-
തിക്കിലുംതിരക്കിലും പൊന്മാലപൊട്ടിച്ചതും,
കൃത്യമായ് പതിനൊന്നു പോക്കറ്റുമുറിച്ചതും
സത്യമായ് പറയുന്നു കിളികൾ മൊഴിയുമ്പോൽ
കെഞ്ചുന്നു, കരയുന്നു, മാപ്പുനല്കീടാൻ പാദം
രണ്ടിലും മുഖം ചേർത്തു ചുംബിച്ചു വണങ്ങുന്നു
എന്തൊരു ഫലം കൈയിൽ ചങ്ങലയിടുവിച്ചു
അന്തികേ കിടക്കുന്ന ജീപ്പതിൽ കയറ്റിനാർ.
ഒന്നാണ്‌ ഭക്തർ ഞങ്ങൾ, വ്യത്യസ്ത കുറ്റം ചെയ്തു-
വെന്നുമാത്രമേയുള്ളു രണ്ടാളും ശിക്ഷാർഹന്മാർ
ഞാനൊരു പെണ്ണിൻ ചിത്തം കട്ടവൻ, നിരവധി
കാമുകിമാർതൻ ചേല മോഷ്ടിക്കാൻ തുനിഞ്ഞവൻ
എന്താകുമെനിക്കിപ്പോൾ കിട്ടീടും മഹാശിക്ഷ
വെന്തുനീറീടും സാക്ഷാൽ ജീവിതത്തീച്ചൂളയോ ?


2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

സഞ്ജയസ്മൃതി




വിസ്മൃതിക്കുള്ളിൽ മറയാതെ നിത്യവു-
മസ്മൽ സ്മരണയിൽ മിന്നുന്ന താരമേ !
ഹാസ്യസാമ്രാട്ടേ !, മലയാളനാടിന്റെ
ഭാസുരദീപമെ പ്രോജ്ജ്വലിച്ചീടുക
നീതിതൻ ചാട്ടവാറേന്തി പരിഹാസ-
വീഥിയിലാശയാശ്വത്തിൽ  കുതിച്ചു നീ
ആഞ്ഞടിച്ചല്ലോ നിരന്തരം രാഷ്ട്രീയ
സാമൂഹ്യമാലിന്യ നിർമ്മാർജ്ജനത്തിനായ്
ചുറ്റും ചെളിക്കുള്ളിലാണ്ടു കിടക്കുന്ന
മുത്തു ചൂഴ്ന്നോരോന്നെടുത്തു കാട്ടീടവെ
ഞങ്ങളണഞ്ഞതിൻ ദിവ്യപ്രകാശത്തിൽ
മുങ്ങി പരിസരംപോലും മറന്നുപോയ് !
നിത്യവും കാണുന്ന കാഴ്ചയിലങ്ങതൻ
യുക്തിയാം ഭാവന താഴ്ന്നിറങ്ങീടവെ
ആയിരമായിരമുജ്ജ്വലസൃഷ്ടികൾ
മായികമായിട്ടുയരുന്നു ഹാസ്യമായ്
സഞ്ജയനാമധേയത്തിന്റെ പിന്നിലെ
സഞ്ചിതഹാസ്യ സഞ്ജീവനഗായകാ !
കേരളത്തിന്നഭിമാനമാമങ്ങതൻ
തൂലികാസ്പർശങ്ങൾ ഹാസ്യശരങ്ങളായ്
ആംഗ്ലേയദാസ്യം തലയ്ക്കുപിടിച്ചുള്ള
സങ്കുചിതത്വത്തിൽ ചെന്നുകൊണ്ടീടവെ
നീങ്ങീ ദുരാചാരമെന്ന മൂടൽ മഞ്ഞു
നേടീ സമത്വസാഹോദര്യ സൌഹൃദം !
സ്വർഗലോകത്തിലും ഹാസ്യംതുളുമ്പുന്ന
സർഗ്ഗാത്മഭാവന  പൂത്തുവിടരവെ
ഹാസ്യാഞ്ജലികൾ ഹാ ! നേരുന്നു ഞങ്ങൾ-
ക്കൊരാശ്വാസമങ്ങതൻ ഹാസ്യസ്മരണകൾ.
ഇന്നത്തെ രാഷ്ട്രീയനാടകം ദർശിക്കെ,
അങ്ങതന്നാത്മാവു പൊട്ടിച്ചിരിക്കയാം !


2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

അമ്മുവിന്റെ പൂക്കളം


എൻ മകൾ പൂപറിക്കാൻ പോയ് മണിക്കൂറി-
തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
മുറ്റത്തു മുല്ലയും, മല്ലികപ്പൂക്കളും
ഒത്തൊരുമിച്ചിതാ പുഞ്ചിരിപ്പൂ
തെച്ചിപ്പൂ വേണമൊരല്പം നടുവിലായ്
മെച്ചമായ് പൂക്കളം സജ്ജമാക്കാൻ
പൂതേടി കുന്നിൻ ചെരിവിലേക്കാണവൾ
പൂക്കളം പൂർത്തിയാക്കാതെയോടി
“അച്ഛനിന്നെത്തുമെൻ മുറ്റത്തപ്പോഴേക്കും
ഇഛപോൽ പൂക്കളം തീർത്തിടേണം”
ചൊന്നവൾ രാവിലെതന്നെയുത്സാഹമായ്
“അമ്മേ, ഞാൻ പൂക്കളം തീർത്തീടട്ടെ”
ചെന്നു ഞാൻ പ്രാതലൊരുക്കുവാനായ്, പ്രിയ-
നിന്നെത്തുമെന്ന പ്രതീക്ഷയോടെ.
   എൻ മകൾ പൂപറിക്കാൻപോയ് മണിക്കൂറി-
   തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
   കൂട്ടിനു കൂട്ടുവാനാളില്ല, ഞാനെന്റെ
   കുഞ്ഞിനെ തേടി പടിയിറങ്ങി
   കുന്നിൻ ചെരിവിലും, തെച്ചിപ്പടർപ്പിലും
   അമ്മുവെ കാണാതുഴറിനില്ക്കെ
   ഒന്നു ഞാൻ ഞെട്ടിയോ?, താഴെ കുഴിയതിൽ
   എന്മകൾ വീണുകിടക്കയല്ലോ.
   പാവാടതന്നിൽ ചിതറിക്കിടപ്പത്
   പൂവല്ല, ചോരതൻ തുള്ളിയല്ലോ.
   രണ്ടുപേരോടിമറയുന്നു ദൂരെ, ഞാൻ
   കണ്ടതു നാളത്തെ വാർത്തയെന്നോ?
   മാവേലിനാടിന്റെ ദുർഗ്ഗതിയോ, പെണ്ണിൻ
   മാനത്തിനേറ്റതാം ശാപമെന്നോ?
   മണ്ണുപിളർന്നുടൻ സീതയെപ്പോലെ ഹാ !
   ഒന്നു ഞാൻ താഴോട്ടു താഴ്ന്നുവെങ്കിൽ !

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

പൂജ്യം


മംഗളം നേർന്നീടട്ടെ ചിങ്ങമേ, മലയാള-
മങ്കതൻ ചിലമ്പൊലി നിന്നിലൂടുയരട്ടെ.
നിൻ പുതു  കാൽ വെപ്പൊപ്പമാവട്ടെ, യുയരുവാൻ
വെമ്പുന്ന  യുവജനകോടിതൻ നെടുവീർപ്പും
ആശിച്ചു നിന്നോടൊപ്പം ചേരുവാൻ, പരിമളം
പൂശിടും തിരുവോണപ്പൂങ്കാവിലുലാത്തിടാൻ,
ആശപോൽ പുതുപൂക്കൾ കോർത്തൊരു ശ്രേഷ്ഠഭാഷാ-
മാല്യമാ തിരുമാറിൽ ചാർത്തുവാനെന്നാൽ കഷ്ടം
വീടങ്ങും, ചോറിങ്ങുമായ് കഴിവോരല്ലോ മറു-
നാടരാം ഞങ്ങൾ മലയാളികളറിഞ്ഞാലും.
മൊട്ടിടാറുണ്ടെൻ ശൂന്യഭാവനയിരുട്ടാണു
ചുറ്റിലുമെന്നാൽപ്പോലും വെളിച്ചം കണ്ടെത്തുന്നു
വറ്റാത്ത ചുടു കണ്ണുനീർക്കടൽ തന്നിൽ മുങ്ങി
മുത്തുകൾ കൊരുക്കാനും പവിഴം ചികയാനും
ആയിരം പ്രതികൂലവീചികളിരമ്പുന്നൊ-
രാഴിയിൽ നിസ്സങ്കോചമെൻ വഞ്ചിയിറക്കാനും
കെട്ടുപോയിടും താരാദീപിക നോക്കിത്തന്നെ
യക്കരെയപകടംകൂടാതെ എത്തീടാനും
ഉറ്റ ബന്ധുക്കൾക്കൊപ്പമിരുന്നിട്ടൊരു പിടി-
വറ്റുണ്ടു മാവേലിയെ സ്റ്റോറിലായ് പൂട്ടീടാനും,
ഓണമെന്നില്ലാതെന്നുമുയരുമോണത്തല്ലിൻ-
മേളവും പുലിക്കളിച്ചന്തവും കണ്ടീടാനും
മറ്റെങ്ങുകിട്ടും ഭാഗ്യം ! സോളാറിൻ വെളിച്ചത്തിൽ
കറ്റക്കാർകുഴലിമാർ നർത്തനമാടീടുമ്പോൾ
ഞാനെത്ര ധന്യൻ !  നിന്റെ പാദാരവിന്ദങ്ങളിൽ
ചേലൊത്ത സവാളതൻ തൊലിയാൽ പൂജിക്കുന്നേൻ !



2013, ജൂലൈ 24, ബുധനാഴ്‌ച

റീത്ത്‌




ബസ്സ്സ്റ്റാന്റിലെ വാകമരച്ചോട്ടിൽ അയാൾ പൂക്കൾ വിൽക്കാൻ തുടങ്ങിയിട്ട്‌ 50 വർഷങ്ങളായി. പ്ലൈവൂഡ്‌കൊണ്ട്‌ തട്ടിക്കൂട്ടിയ ഒരു ആടുന്ന മേശപ്പുറത്താണ്‌ പൂക്കൊട്ടകളും ബൊക്കെയും റീത്തുമൊക്കെ നിരത്തിവച്ചിരുന്നത്‌.
അന്നും പൂമാല വാങ്ങാനും ഓർഡർ കൊടുക്കാനും പതിവുപോലെ ആളുകളുണ്ടായി. 
അയാൾ ഒരു റീത്ത്‌ തയ്യാറാക്കിക്കൊണ്ടിരിക്കയായിരുന്നു. 
പണി പൂർത്തിയായതും അയാൾ റീത്തും കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു മലർന്നുവീണു. 
മറ്റൊരാൾ റീത്ത്‌ വെക്കേണ്ട ആവശ്യം വന്നില്ല. 

2013, ജൂലൈ 5, വെള്ളിയാഴ്‌ച

ഒരു താമരയുടെ കഥ



ദൂരെ, കവിത തിരയുന്ന കൺകൾക്ക്‌
പാരം കുളിരേകും ഗ്രാമമുണ്ട്‌
നാലുപേർ കേട്ടാലറിയും ഗൃഹമൊന്നിൽ
താലോലം പാടുന്നൊരമ്മയുണ്ട്‌
ആകാശനീലിമയാകെ പകർത്തിയ
ചേതോഹരമൊരു പൊയ്കയുണ്ട്‌
കോമളമാകും കമലം വിരിഞ്ഞതിൽ
കോൾമയിർക്കൊൾവൂ മധുപവൃന്ദം
നീർമാതളപ്പൂക്കൾ കാറ്റിലുലഞ്ഞാടി
നീലാംബരി പാടി കോകിലങ്ങൾ
ചൂളും തണുപ്പിൽ മതിലുകൾക്കപ്പുറം
ബാല്യകാലസ്മൃതി പൂവിടുമ്പോൾ
എന്റെ കഥ കേട്ടു ഞെട്ടരുതെന്നോതി
മുന്നിടുന്നൂ വണ്ടിക്കാളകളും
ആരെയും കണ്ടാലറിയാത്ത കേൾക്കാത്തൊ-
രാരവം ചൂഴും നഗരമൊന്നിൽ
അട്ടിയായ്‌ കെട്ടിയുയർത്തിയ വീടുകൾ
പട്ടണച്ചന്തമായ്‌ മാറിടുന്നു
കോൺക്രീറ്റുകൊണ്ടു പണിതുള്ള മുറ്റത്ത്‌
കോമളമായൊരുദ്യാനമൊന്നിൽ
ഓർക്കിഡുമാന്തൂറിയംതൊട്ടു മുന്തിയ
പൂച്ചെടിച്ചട്ടികളേറെയുണ്ട്‌
പാറക്കഷണങ്ങൾകൊണ്ടു പണിതീർത്ത
തൂമയേഴും ശിലാശിൽപ്പമുണ്ട്‌
അച്ഛസ്പടികസമാനമാം മാർബിളിൽ
കെട്ടിയൊരുദ്യാനവാപിയുണ്ട്‌
ആരുവാൻ കൊണ്ടുവന്നിട്ടൂ വേരറ്റൊരാ-
താമരപ്പൂമലരിന്നിവിടെ
നാനാ തരം വർണ്ണമീനുകൾ ചുറ്റിലും
നീന്തിത്തുടിപ്പുണ്ട്‌ ശങ്കയോടെ
സൂര്യകിരണങ്ങൾ മങ്ങി, സാന്ധ്യാംബര-
ശോണിമ മാഞ്ഞിരുൾ മൂടിടുമ്പോൾ
ആകവെ കൂമ്പും കമലദളങ്ങളെ
രാവിന്റെ മൂടുപടം മറച്ചൂ
രാകേന്ദു പൂനിലാച്ചുംബനം നൽകവെ
രാജീവനേത്രമടഞ്ഞു മന്ദം !


2013, ജൂൺ 30, ഞായറാഴ്‌ച

പഞ്ചാക്ഷരി




മിച്ചിടുന്നേൻ ശിവശങ്കരാ നിൻ
പദാംബുജം ഞാൻ പരിചോടു നിത്യം
കനിഞ്ഞു നൽകീടുക മോക്ഷമെന്നെ
കരേറ്റിടൂ പാപജഗത്തിൽനിന്നും

ഹാപരാധങ്ങൾ ദിനേ നടക്കും
മഹീതലേ ശോകമകറ്റിടാനായ്‌
മലർശരൻ തന്നെയെരിച്ച മുക്കൺ
തുറന്നു പാർത്തീടുക വിശ്വനാഥാ !

ശിരസ്സിൽ നീ ചൂടിയ ചന്ദ്രബിംബം
പരത്തിടട്ടെ പ്രഭ പാരിലെങ്ങും
കുളിർത്തിടട്ടെ വ്യഥയാൽ വരണ്ട
മനസ്സ്‌ ഗംഗാജലധാരയാലും

വാരുറ്റ നിൻ നീലഗളത്തിലെന്നും
ചേരുന്ന കാകോള ഫണിക്കു തുല്യം
മോഹാന്ധകാരച്ചുരുൾ ചുടിയിങ്ങു
മേവും ജനം നിന്നെ വണങ്ങിടട്ടെ

ഥാക്രമം നിൻ സവിധത്തിൽ വന്നു
ചേർന്നിന്നു പഞ്ചാക്ഷരി ചൊല്ലിടാനും
ദേവാ ! കനിഞ്ഞെന്നിലനുഗ്രഹങ്ങൾ
നേർന്നീടുവാനും തല കുമ്പിടുന്നേൻ !

2013, മേയ് 27, തിങ്കളാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനിൽക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നിൽക്കുന്ന നീരദവ്യൂഹമേ
നിന്നനുരാഗ സന്ദേശവുമായിതാ
വന്നു ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വിളർത്തുപോയ്‌ ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ്‌ മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നു നിരന്നൂ കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ്‌ പ്രാർത്ഥിച്ചു നിൽക്കവെ
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ്‌ സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ്‌ താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിനു  ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.
   

2013, മേയ് 23, വ്യാഴാഴ്‌ച

സൃഷ്ടി





കണ്ണിൽ കരിയും, കരളിൽ കുസൃതിയും
ചുണ്ടിൽ ചിരിയുമായ്‌ മേവുമെൻ കുഞ്ഞിനെ
നിർദ്ദയം താഡിച്ചു കോപകലുഷാത്മ-
മർദ്ദിതനായ ഞാൻ ചോരപൊട്ടുംവരെ

ഒന്നല്ല, രണ്ടല്ലിതേഴാം തവണയാ-
ണെന്മകൾ ധിക്കാരമീവിധം കാട്ടുന്നു
തെറ്റു തിരുത്തുവാനില്ലമ്മ ലാളിച്ചു
മുത്തം കൊടുക്കുവാ,നപ്പമേകീടുവാൻ

എങ്ങനെ മിണ്ടാതെ ഞാനിരിക്കും? കരൾ
തേങ്ങുകയാകിലും, കണ്ണു ചുവക്കണം !
നേരമിരുട്ടിയ നേരം പതുക്കവെ
ചാരിയ വാതിൽക്കതവു തുറന്നു ഞാൻ

ഏറെ കരയുകകാരണം നിദ്രയി-
ലൂറുമെൻ പൈതലെ കാണ്മാനണയവെ
കൂമ്പിയ താമരക്കൺകളിൽ കണ്ടു ഞാൻ
തേൻ തുള്ളിപോലുള്ള രണ്ടിറ്റു കണ്ണുനീർ

അക്കണ്ണുനീരെന്റെ ചുണ്ടാൽ തുടയ്ക്കവെ,
അക്കരിങ്കൂന്തലെൻ കണ്ണുനീരൊപ്പവെ,
തെറ്റുകൾ സർവ്വം
 പൊറുക്കേണ്ട മാനസ-
ശക്തിയുണർന്നെന്നിൽ വിദ്യുല്ലതികപോൽ

കണ്ടു ഞാൻ മെത്തയ്ക്കരികിൽ പളുങ്കിന്റെ
തുണ്ടുകൾ, വർണ്ണശബളമാം ചിപ്പികൾ,
കുപ്പിവളകൾ, പൂച്ചെണ്ടുകൾ, നിത്യവും
പെറ്റുപെരുകുന്ന പീലികൾ, മാലകൾ

ഒക്കെയും ചേർത്തു വിഷാദാർത്തചിത്തയെൻ
പുത്രി വിരചിച്ച നോവിന്റെ ചിത്രണം
എത്ര മനോഹരം ! നിശ്ചയം വേദനാ-
ചിത്രമാണെന്നും മനുഷ്യന്റെ സൃഷ്ടികൾ !

2013, മേയ് 2, വ്യാഴാഴ്‌ച

ജവാന്റെ കവിത





വരു വരു ! സുരവര സുന്ദരിമാരെ
സുരുചിര നർത്തനമാടുക ചാരെ
തരിവളയിട്ട കരാംഗുലിയാലെ
പെരുമാറീടുക മാനസവീണ
തവപദ ധൂളികൾ വീണുകിടക്കും
ഗഗനതലത്തിലുതിർന്നു കിടന്നു
ചുരുൾ കാർകൂന്തലുമൊരു പൊൻപൂവും
തരള ഹൃദന്ത തരംഗംപോലെ
മുകുളിത ഹസ്തമുയർത്തുവതെന്തേ
പ്രകൃതി വിമൂകം മാമലയാലെ
മിഴിനീർത്തുള്ളി തുളുമ്പുവതെന്തേ
മഴമുകിലിൻ കൺപീലിയിലാകെ
വരു വരു ! സുരവര സുന്ദരിമാരെ
വിരവൊടു സൈനിക സങ്കേതത്തിൽ
പലവുരു സ്വപ്നം കണ്ടുകിടന്നേൻ
പകലിരവനിശം താവക ദൃശ്യം
കുതുകമൊടൊഴുകും ചോലകൾ തന്നിൽ
പുതുതായ്‌ കേട്ടു മോഹനഗാനം
മധുവൊഴുകും മലരിതളുകൾ തന്നിൽ
മധുപൻ വെച്ചു മറന്നു മരന്ദം
തിരമാലകളുടെ താരാട്ടുകളിൽ
കരിമിഴിപൂട്ടിയുറങ്ങി ദിനാന്തം
വരു വരു ! സുരവര സുന്ദരിമാരെ
കുളിരുവിതയ്ക്കുക മാനസമാകെ.

2013, ഏപ്രിൽ 27, ശനിയാഴ്‌ച

വിശ്വാസം, അതല്ലേ എല്ലാം !





"അച്ഛൻ വന്നേ..... അച്ഛൻ വന്നേ !"
 ഗായത്രി വറാന്തയിലും, മുറ്റത്തും തൊടിയിലും വിളിച്ചുകൂവിക്കൊണ്ടു നടന്നു.
മൂന്നു ദിവസത്തെ ട്രെയിൻ യാത്രാ ക്ഷീണം മുഖത്തുണ്ടെങ്കിലും മധു ചിരിച്ചുകൊണ്ട്‌ തന്റെ ഇളയ സന്താനം ഗോപനെ മടിയിൽ ചേർത്തു ചുംബിച്ചു.
"വരൂ എല്ലാം കുളി കഴിഞ്ഞ്‌"
ഭാര്യ വാതിൽക്കൽ നിന്നു വിളിച്ചു.
 നാളെ കഴിഞ്ഞു മറ്റന്നാൾ വിഷുവാണ്‌. ലീവ്‌  കറക്റ്റ്‌ ടൈമിന്‌ കിട്ടിയത്‌ ഭാഗ്യം.
കുളികഴിഞ്ഞ്‌  മക്കളോടൊപ്പം ഇരുന്ന്‌ സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു. ഗായത്രി ഇപ്പൊ മൂന്നിലായി. ഗോപൻ യു.കെ.ജി. ബി യിലും. തന്റെ ട്രങ്ക്‌ പെട്ടി തുറന്ന്‌ മധു മക്കൾക്കുള്ള ഡ്രസ്സുകളും കളിക്കോപ്പുകളും ഭാര്യക്കു വാങ്ങിയ സാരിയും മറ്റും പുറത്തെടുത്തു. പെട്ടിയുടെ  അടിയിൽ വെച്ചിരുന്ന മിഠായിപ്പെട്ടി കൈക്കലാക്കി ഗായത്രി മോൾ പുറത്തേക്കോടി. പിറകെ ഗോപനും.  അവർ  തൊടിയിലെ മൂവാണ്ടൻ മാവിൻ ചോട്ടിലിരുന്നു. മിഠായികൾ എത്ര ആഹ്ലാദതോടെയാണ്‌ വായിലാക്കുന്നത്‌.
ആ മൂവാണ്ടൻ മാവോടാണ്‌ അച്ഛൻ തന്നെ ഒരു വിഷു ദിവസം കെട്ടിയിട്ടത്‌. പൊതിരെ തല്ലിയത്‌. ചെയ്ത അപരാധം കുറ്റകരം തന്നെ. കൂട്ടുകാരൻ തന്ന പടക്കം ഒളിപ്പിച്ചുകൊണ്ടുവന്നു അടുക്കളമുറ്റത്തു നിന്നു തീക്കൊളുത്തി. ഉച്ചത്തി
ലുള്ള ശബ്ദം കേട്ടാവണം അച്ഛനും അമ്മയും ഒക്കെ ഓടി എത്തിയത്‌. തനിക്ക്‌ തീക്കൊള്ളി തന്ന പാറുത്തള്ള കുറ്റ ബോധതൊടെ പേടിച്ചു വിറച്ച്‌ ചായ്പിന്റെ മൂലക്ക്‌ ഒളിച്ചു.
മേലാൽ പടക്കമോ വെടിമരുന്നു സാമഗ്രികളോ കൈകൊണ്ട്‌` തൊടില്ലെന്ന്‌ കുലദേവതയാണെ സത്യം ചെയ്ത ശേഷമാണ്‌ മൂവാണ്ടൻ മാവിൽ നിന്ന്‌ കെട്ടഴിച്ചത്‌.
അതിർത്തിയിൽ ഇരുപത്തിനാലു മണിക്കൂറും ശരീരത്തിൽ വെടിമരുന്നുമായി, ഹൃദയത്തിൽ തീക്കൊള്ളിയുമായി പട്ടാ‍ളക്കാരനായ താൻ കഴിഞ്ഞ കാര്യം പക്ഷെ ആ പരേതാത്മാക്കൾ അറിഞ്ഞു കാണില്ല.
"അച്ഛാ.. ഞങ്ങൾക്ക്‌ വിഷുവിന്‌പടക്കം വേണം. ചൈനീസ്‌ ബോമ്പ്‌, നിലച്ചക്രം, പൂക്കുറ്റി, കമ്പിത്തിരി ഒക്കെ വേണം."
മകൾ ഗായത്രി ആവശ്യപത്രിക സമർപ്പിച്ചു.
"മക്കളെ ഈ പൊട്ടുന്ന സാധനങ്ങളൊക്കെ അപകടകാരികളാണ്‌. നമുക്ക്‌ പൊട്ടാത്ത  കമ്പിത്തിരിയോ, പൂക്കുറ്റിയോ വേണേൽ വാങ്ങാം".
മക്കളുടെ മുഖം കറുത്തു.
"എന്നിട്ട്‌വിഷുദിവസം  നമുക്ക്‌ ഒരു സിനിമ കാണാൻ പോകാം."
 മക്കളുടെ മുഖത്ത്‌ നേരിയ പ്രകാശം പരക്കുന്നത്‌ അയാൾ ശ്രദ്ധിച്ചു.
വിഷുവിനു മുൻപ്‌ തന്നെ മറ്റു അനാദി സാധനങ്ങൾ, വെടിയുണ്ടയേക്കാൾ പൊള്ളുന്ന പച്ചക്കറികൾ എന്നിവയോടൊപ്പം മധു മക്കൾക്കായി പൊട്ടാത്ത ഇനമായ കമ്പിത്തിരി, നിലച്ചക്രം, പൂക്കുറ്റി ഒക്കെ വാങ്ങി.
രാത്രി ഉറക്കമൊഴിഞ്ഞ്‌ ഭാര്യ വിഷുക്കണി ഒരുക്കി.
അതിരാവിലെത്തന്നെ വിഷുക്കണി കാണാനായി തന്നെ തൊട്ടുണർത്തി.
പട്ടാളക്കാരന്റെ പരുക്കൻ കയ്യിൽ അവളുടെ മുഖകമലം ആദ്യ വിഷുക്കണിയായി. നാണം കൊണ്ടവൾ പുളഞ്ഞു.
താൻ വിഷുക്കണി കണ്ടശേഷം മക്കളെ സീനിയോറിറ്റി പ്രകാരം വിളിച്ചുണർത്തി കോടി വസ്ത്രം ഉടുപ്പിച്ചു വിഷുക്കണി കാണിച്ചു. എല്ലാവർക്കും താൻ കൈനീട്ടം നൽകി.
അടുത്ത ഇനം ഫയർ വർക്ക്സ്‌. നിലച്ചക്രങ്ങൾ ഓരോന്നായി  താനും മക്കളും കത്തിച്ചു. പൂക്കുറ്റിക്ക്‌ തീക്കൊളുത്തി. വിവിധ വർണ്ണത്തിലുള്ള ജലധാരപോലെ ഒരു അഗ്നിധാര. ഒടുവിൽ എല്ലാവരെയും പേടിപ്പിച്ചുകൊണ്ട്‌ അത്‌ ബോമ്പ്‌ പൊട്ടുന്നതുപോലെ പൊട്ടുകയും ചെയ്തു.  ഇതെന്തു കഥ !.
കമ്പിത്തിരി കത്തിച്ച്‌ മക്കളുടെയും ഭാര്യയുടെയും കയ്യിൽ കൊടുത്തു. തീപ്പൊരികൊണ്ട്‌ സുദർശന ചക്രം സൃഷ്ടിക്കുകയായിരുന്നു അവർ.  പെട്ടെന്നാണ്‌ അത്‌ സംഭവിച്ച്ത്‌ ഗായത്രിയുടെ കയ്യിലെ കമ്പിത്തിരി പടർന്നു കത്തി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
മോളേ എന്ന്‌ വിളിച്ചു താൻ അവളെ കോരിയെടുത്തു. അവളുടെ ഉള്ളങ്കൈ പൊള്ളി വികൃതമായിരിക്കുന്നു.പച്ചവെള്ളം കോരി തണുപ്പിച്ച ശേഷം   ഉടനെ ആസ്പത്രിയിലേക്കു കുതിച്ചു.
കൈ പൊള്ളിയ ഉടനെ ഗായത്രി കമ്പി വലിച്ചെറിഞ്ഞതു കൊണ്ട്‌ രക്ഷപ്പെട്ടു. അല്ലെങ്കിൽ കൂടുതൽ സങ്കീർണ്ണമാകുമായിരുന്നു.
"പടക്കം മാത്രമല്ല തീ ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങളെല്ലാംതന്നെ നിരോധിക്കേണ്ടിയിരിക്കുന്നു."  മധു പറഞ്ഞു
"അതെ അതെ...  ഒന്നും വിശ്വസിക്കാൻ പറ്റില്ല." ഭാര്യയുടെ അഭിപ്രായം
രാത്രി ഗായത്രിമോൾക്ക്‌ ചോറുരുള വായിലിട്ടു കൊടുക്കുമ്പോൾ ചോദിച്ചു.
"മോൾക്ക്‌ അടുത്ത വിഷുവിനു പടക്കം വാങ്ങണോ?'
ഉ ഹും... ഉ ഹും... അവൾ നിഷേധഭാവത്തിൽ തലയാട്ടി.



2013, ഏപ്രിൽ 21, ഞായറാഴ്‌ച

എന്താണ്‌ കവിത




ഏതാനും ദിവസം മുമ്പ്‌ "രാമായണ ദളങ്ങൾ" എന്ന ഒരു കാവ്യസമാഹാരം വായിക്കുവാൻ എനിക്ക്‌ ഇടവന്നു. അതിന്റെ അവതാരികയിൽ പ്രതിപാദിച്ച ചില വരികൾ വളരെ ശ്രദ്ധേയമായി എനിക്കു തോന്നി. മാതൃഭൂമി മുൻ  പത്രാധിപർ ടി. ബാലകൃഷ്ണന്റെ ആ വാചകങ്ങൾ ശദ്ധിക്കുക:

"സാഹിത്യത്തിന്റെ മൂലരൂപം കവിതയാണല്ലോ. പാടാനും പഠിക്കാനും, ഓർമ്മയിൽ സൂക്ഷിക്കാനും പദ്യത്തിനുള്ളൊരു സൗകര്യം മറ്റൊന്നിനുമില്ല. സാഹിത്യം പുഷ്ടിപ്പെട്ടതും പ്രചരിച്ചതും, തലമുറയിൽനിന്ന്‌ തലമുറയിലേക്ക്‌ പാടിപ്പകർന്നുകൊണ്ടാണ്‌. ഗദ്യത്തിന്റെ ആധിപത്യം സാഹിത്യരംഗത്ത്‌ പ്രബലമായപ്പൊഴും കവിത പുഷ്ക്കലശോഭയോടെതന്നെ നിലനിൽക്കുകയും ജനപ്രിയത നേടി വളരുകയും ചെയ്തു. എന്നാൽ, ഇപ്പോഴത്തെ നില അതല്ലെന്നു പറയേണ്ടിയിരിക്കുന്നു. സാഹിത്യമണ്ഡലത്തിന്റെ എത്രയോ പിന്നിലേക്ക്‌ അത്‌ ദൂരീകരിക്കപ്പെട്ടു.  ആസ്വാദകമനസ്സുകളിൽ അതിന്റെ വേരോട്ടം ഉപരിതലസ്പർശിയായിത്തീരുകയും ചെയ്യുന്നു.
ഒരുകാലത്ത്‌ മാസികകളിലും, ആഴ്ചപ്പതിപ്പുകളിലും കവിത നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ഓണപ്പതിപ്പുകൾ പോലുള്ള പ്രത്യേക പ്രസിദ്ധീകരണങ്ങളിൽപ്പോലും കവിതയുടെ എണ്ണം കുറയുകയും വായിക്കുന്നവരുടെ എണ്ണം വിരളമാവുകയും ചെയ്തു. ഈ അപചയത്തിനു കാരണം കവിതയിലെ കവിത്വം ചോർന്നതായിരിക്കാം.
പറയാനുള്ളതു പറയുക എന്നതു മാത്രമല്ലല്ലോ കവിത. അതിൽ അർത്ഥഭാവങ്ങൾ സമ്മേളിക്കണം. കാവ്യബിംബങ്ങൾ അഴകു ചേർക്കണം. മധുരപദാവലിയുടെ ശയ്യാപാകം അനുഭവപ്പെടണം. അതിന്നൊരു അടുക്കും ചിട്ടയും താളവും വേണം. ആലോചനാമൃതമാവണം അതിന്റെ ചമൽക്കാര സംവിധാനം. എന്നാൽ, ഇന്ന്‌  അതെല്ലാം ഉല്ലംഘിക്കപ്പെട്ടിരിക്കുന്നു. പഴയ കാവ്യസങ്കൽപമല്ല ഇന്ന്‌.  അതിനാകട്ടെ പലഭാഗത്തുനിന്നും അംഗീകാരമുണ്ടുതാനും. ന്യായീകരണങ്ങളെക്കൊണ്ട്‌ നവാഗതരായ വിമർശകർ അതിനെ അധികതുംഗപദത്തിലേക്ക്‌ ഉയർത്താൻ പണിപ്പെടുകയും ചെയ്യുന്നു. ഫലമോ, കവിത ആസ്വാദനതലത്തിൽനിന്നും വിവാദസംവാദങ്ങളുടെ പരുക്കൻ പ്രതലത്തിലേക്ക്‌ വഴിമാറിപ്പോവുകയാണ്‌. ആശയപുഷ്ക്കലതയ്ക്കുപകരം ഏതെങ്കിലും ഒരു പ്രശ്നത്തെയാണ്‌ ഇന്ന്‌ കവിത ലക്ഷ്യമാക്കുന്നത്‌.  ഒരുതരം പ്രതികരണ മാധ്യമമായി അത്‌ മാറുന്നു. ആസ്വാദകരുടെ മനസ്സിൽ ആർദ്രത, അല്ലെങ്കിൽ നൊമ്പരം അല്ലെങ്കിൽ മധുരത്തിന്റെ ഒരു കണിക വീഴ്ത്തുവാൻ അവയ്ക്ക്‌ ആവുന്നില്ല. "

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

പാലക്കാട്‌



"ചന്ദനക്കുളിരേകി വീശിടും തുലാവർഷ-
മന്ദമാരുതനേറ്റു സഹ്യന്റെ മടിത്തട്ടിൽ
തൻതലയൽപം ചായ്ച്ചു വിശ്രമം കൊണ്ടീടുന്ന
പൊന്മലനാടേ വെൽക സന്തതം പാലക്കാടെ !
നിൻപാദമഹർനിശം മൃദുലം തലോടുവാൻ
കണ്ണാടിപ്പുഴയൊപ്പം, നിളയും, കൽപ്പാത്തിയും
മധുവാണിയാം ചിറ്റൂർപ്പുഴയും, ഭവാനിയും,
ശിരുവാണിയും നിൽപ്പൂ, പാടുന്നു ഗായത്രിയും
'മൗനതാഴ്‌വാരം' നമ്മെ കൈമാടിവിളിക്കുന്നു
കാനനഛായയ്ക്കുള്ളിൽ യക്ഷിയും മയങ്ങുന്നു
കേരളാംഗനതന്റെ പൊന്നരഞ്ഞാണാം പാല-
ക്കാടെന്ന പ്രശസ്തമാം മേഖല പ്രശോഭിപ്പൂ
ഈ മലനാടിൻ നിത്യവശ്യമാം നെൽപ്പാടത്തിൻ
ശ്യാമസുന്ദര ദൃശ്യചാരുത കാണുന്നൂ ഞാൻ
കേൾക്കുന്നു മൈസൂർസിംഹഗർജ്ജനമിരമ്പുന്ന
കോട്ടതൻ പ്രതിധ്വനിയിന്നുമെൻ കർണ്ണങ്ങളിൽ
ഭാരതരാജ്യം കണ്ട പ്രതിഭാധനന്മാർക്കു
ഭാസുരമാകും ജന്മം നൽകിയതിവിടം താൻ !
അവർ തൻ പാദസ്പർശമേറ്റൊരീ മണ്ണിൽ നിൽക്കേ
അഭിമാനത്താലാനന്ദാശ്രുക്കൾ തൂകുന്നൂ ഞാൻ !


2013, ഏപ്രിൽ 10, ബുധനാഴ്‌ച

കൊന്നപ്പൂവ്‌



"പൂവേണോ കൊന്നപ്പൂക്കൾ ?"
പൂവിൽക്കും തെരുവിലെ
പൂക്കാരി ചോദിക്കുന്നൂ
"പത്തുറുപ്പിക,  വേണോ?"

ഞാനൊരു സ്വപ്നം പോലെ
നീങ്ങുന്നു, കൈനീട്ടുന്നു,
വാങ്ങുന്നു ചെറിയൊരു
കൊന്നപ്പൂങ്കുല മാത്രം

ആ മലരിതൾസ്പർശ-
മാത്രയിലൊരായിരം
രോമാഞ്ചമെന്നെ മൂടി
നിൽപുണ്ടീ മറുനാട്ടിൽ

എന്മനമൊരു വെള്ളി-
മേഘമായുയരുന്നു
ഗംഗയും ഹിമാദ്രിയും
കാൽക്കീഴിലമർത്തുന്നു

ദൂരെയെൻ മലനാട്ടിൻ
ശീതള കരങ്ങളിൽ
ചേരുന്നു, നേടീടുന്നു
മാതൃസാഫല്യം വീണ്ടും !

വിഷുവാണിന്നെന്നാലു-
മെൻ 'കണി' യൊടുങ്ങാത്ത
'വിഷമം' തന്നെ, മസ്തി-
ഷ്കത്തിലോ 'പടക്ക'വും

ഒടുവിൽ നിരാശയാം
'കൈനീട്ട' മതോടൊപ്പം
നെടുവീർപ്പാകും 'സദ്യ'
മറ്റെന്തുവേണം പിന്നെ ?

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

കൈനീട്ടം



മുറ്റത്തെ കണിക്കൊന്നമൊട്ടുകൾ വിരിഞ്ഞല്ലോ
മുത്തമിട്ടല്ലോ മീനമാസത്തെ ചുടുതെന്നൽ !
"എന്തിത്ര നേരത്തേ നീ മന്ദഹാസവുമായി
വന്നെത്തി ?"  വിഷുപ്പക്ഷി ചോദിച്ചു ഭയത്തോടെ
പൊന്നിന്‌ വിലകൂടി, മേടമാകുമ്പോഴേക്കും
ഉന്നതമാകും വിലയെന്നു നീ നിരൂപിച്ചോ,
മണ്ണിനു മണിത്താലി നേരത്തേ ചാർത്തീ ? , ദൂരെ
വിണ്ണിലെ പെണ്ണിന്നപ്പോൾ തുടുത്തോ കവിളുകൾ ?
കാവ്യസമ്പത്താൽ ധന്യമാകിയ മലയാള-
കന്യയ്ക്കു ചാർത്താൻ കാവ്യഹാരങ്ങളില്ലാതാമോ
ഒരുഗ്രാം തങ്കം കൊണ്ടുതീർത്തുള്ള പൂശുമാല
കവികൾ ചാർത്തിക്കുന്നു ? മോഹനമെന്നോതുന്നു ?
അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹാകവിയെന്നല്ലോ നിനയ്ക്കുന്നു...
തന്റെ തെറ്റുകൾ സ്വയം തിരുത്താൻ ശ്രമിക്കാതെ
അന്യന്റെ രചനയെ വധിക്കാനൊരുങ്ങുന്നു...
താനാണ്‌ കവിസാർവ്വഭൗമനെന്നകതാരിൽ
തോന്നുവതപകടം, മാത്രമോ ലജ്ജാവഹം !
ലജ്ജിക്ക മലയാളനാടേ നിൻ പ്രിയമക്ക-
ളൊക്കെയും 'കപി'കളായ്‌ മാറുവതയ്യോ കഷ്ടം !
അർത്ഥശൂന്യമീ യാത്ര, ഓർക്കുകിലെല്ലാംതന്നെ
വ്യർത്ഥമെന്നോതും വിഷുപ്പക്ഷിയെ അമ്പെയ്തീടാൻ
വ്യഗ്രത കാട്ടും വ്യാധൻ കുലയ്ക്കും വില്ലിൻ ഞാണിൽ
മുത്തമിട്ടൊരു വീണാനാദമെന്നുയർന്നിടും ?
ആരൊരുക്കീടും വിഷുക്കണിയെന്നകത്തളം
വേവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടിവി ചാനൽ:
"ചാരിയീക്കസേരയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക."

2013, മാർച്ച് 27, ബുധനാഴ്‌ച

താരാട്ട്‌






നീലമുകിൽ തൊട്ടിലാട്ടി, താരാ-
ജാലങ്ങൾ താരാട്ടു പാടി,
മാനത്തെ പൂമരച്ചോട്ടിൽ പണ്ടൊ-
രോമനത്തിങ്കളുറങ്ങി

ആതിരത്തെന്നലിൻ കൈകൾ മെല്ലെ
വാർമുടി മന്ദമുഴിഞ്ഞു
തൂമന്ദഹാസമരന്ദം വീണ്ടു-
മോമലിൻ ചുണ്ടിൽ വഴിഞ്ഞു

ഓമൽക്കിനാവിന്റെ പൂക്കൾ തേടി
ഓണക്കരിന്തുമ്പി പാറി
താമരപ്പൂന്തൊട്ടിലാട്ടി വെള്ളി-
യോളം വളകൾ കിലുക്കി

അമ്മിഞ്ഞപ്പാലുമണക്കും ചുണ്ടി-
ലുമ്മ തരാൻ വരുമച്ഛൻ
ഒന്നുറങ്ങോമനക്കുഞ്ഞേ, എന്റെ
ജന്മസാഫല്യം നീയല്ലേ ?

2013, മാർച്ച് 22, വെള്ളിയാഴ്‌ച

കണ്ണൂർ ജില്ലാ കവിമണ്ഡലം


കവിമണ്ഡലം പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ കാവ്യസമാഹാരം "വിത്തും പത്തായവും" 24-03-2013 ഞായറാഴ്ച രാവിലെ 10 മണിക്ക്‌  കണ്ണൂർ യോഗക്ഷേമ ഹാളിൽ വച്ച്‌ ശ്രീ.യു.കെ.കുമാരൻ പ്രകാശനം ചെയ്യുന്നു.
 111 കവികളുടെ കവിതകൾ. ചടങ്ങിൽ താങ്കളെ സസ്നേഹം ക്ഷണിക്കുന്നു.



2013, മാർച്ച് 5, ചൊവ്വാഴ്ച

പ്രിയരാഗം




ഉണരൂ പ്രിയേ ! നിന്റെ ചുണ്ടിൽ ഇന്നു
പനിനീരെനിക്കായ്‌ വിരിഞ്ഞു
ഉദയാരുണൻ തങ്കനൂലാൽ നെയ്തൊ-
രുടയാട നൽകാൻ വരുന്നു

അരിമുല്ല വിരിയുന്ന നേരം നിന്റെ
കരിനീല മിഴി കൂമ്പി നിന്നു
തളിരിട്ട സ്വപ്നങ്ങളെല്ലാം രാഗ-
പുളിനങ്ങൾ തേടിപ്പറന്നു

മണിവീണമീട്ടുന്ന തെന്നൽ നിന്റെ
ചുരുൾ കൂന്തൽ വാരിപ്പുണർന്നു
നവലാസ്യമാടുന്ന മാറിൽ ചേർത്ത
നളിനങ്ങൾ മന്ദം മുകർന്നു

ഇനിയെന്തിനീ കള്ളനാണം, നമ്മ-
ളൊരുമെയ്യായ്‌ മാറിയനേരം
ഇനിയെന്തിനീ കള്ളഭാവം നിന്റെ
കവിളിൽ തിളങ്ങുന്നു രാഗം.

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ഉണ്ണിയാർച്ച





വെണ്ണിലാവെന്നപോൽ, എൻ കണ്ണിലുണ്ണിപോൽ,
മണ്ണിന്നഭിമാനമായിപ്പിറന്നവൾ
ഉണ്ണിയാർച്ചേ ! നിന്നെയോർക്കുന്നനാരതം
എണ്ണിയാൽ തീരാത്തപദാനമോടെ ഞാൻ.
ഇന്നലെ അങ്കം കഴിഞ്ഞു നീ പോരവെ,
മുന്നിലും പിന്നിലും പല്ലക്കു നീങ്ങവെ,
നീയോർത്തുകാണില്ല ജോനകവീഥിയിൽ
നിന്നെക്കുടുക്കുവാൻ നിൽക്കും ചതിയരെ.
വെള്ളക്കുതിരപ്പുറത്തേറി വന്ന നീ
വെള്ളം കുടിക്കാനിറങ്ങിയ വേളയിൽ
ഉറ്റവർ ചാരെ കരിക്കിനായ്‌ നീങ്ങവെ
ചുറ്റിലും കൂടി ചതിയരാം ജോനകർ.
"അല്ലിമലർക്കാവിലെ കൂത്തു കണ്ട നീ
അല്ലലെന്താണെന്നറിഞ്ഞില്ലിതുവരെ,
തെല്ലും മടിക്കാതെ കൂടെ വന്നീടുക,
അല്ലെങ്കിൽ കൂത്തിച്ചീ ! നിന്നെ പിളർന്നിടും"
ചൊന്നവർ; ജോനകർ, ഒട്ടുമേ കൂസാതെ
ഒന്നു നിവർന്നുണ്ണിയാർച്ചയും നിന്നുപോയ്‌ !
പുത്തൂരംവീട്ടിലെ അങ്കക്കളരിയും
നിത്യം തൊഴുമിളയന്നൂർമഠത്തെയും
ഭക്ത്യാസ്മരിച്ചവൾ കൈയൊന്നുവീശവെ,
പത്തടി ദൂരെ തെറിച്ചുപോയ്‌ ജോനകർ.
പല്ലുപോയെല്ലും തകർന്നു, നടക്കുവാൻ
തെല്ലും കഴിയാതെ വീണൂ കിടക്കയായ്‌ !
ഇന്നിതാ ! കേട്ടു ഞാൻ, ടിപ്പുവിന്നുറ്റവർ
ചൊല്ലീ:  "തുറുങ്കിലടക്കുകീപ്പെണ്ണിനെ
ആണിനെ തല്ലാൻ മിടുക്കിവൾക്കോ?, ഇവൾ
ആണിന്റെ തല്ലുകൊള്ളാനായ്‌ പിറന്നവൾ " ! !



2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

പ്രായപൂർത്തി




കേവലമൊരു ബാലൻ ഞാനെ,നിക്കായിട്ടില്ല
പ്രായപൂർത്തിയും, വകതിരിവുമൊന്നുംതന്നെ
ബുദ്ധിയും വളർന്നില്ല, മാത്രമെന്നവയവ-
വൃദ്ധി, ഞാൻ പതിനെട്ടു തികയാത്തവൻ ബാലൻ.
ക്രിക്കറ്റ്‌കളിയെന്റെ ചിന്തയിലനാരതം
മുത്തമിട്ടിടുന്നു, ഞാൻ മറ്റൊരു ലോകത്തെന്നും.
പെണ്ണിന്റെ കാൽകൾ കണ്ടു സ്റ്റമ്പെന്നു നിരൂപിച്ചു
ഒന്നാഞ്ഞു  ബൗൾ ചെയ്തൂ ഞാൻ മറ്റൊന്നുമറിയില്ല.
ബാൾ ചെന്നു പതിച്ചേടം പരതി, കണ്ടില്ലാരും
ആളുകൾ ബലാത്സംഗവീരനെന്നോതുന്നെന്നെ.
കേവലമൊരു ബാലൻ ഞാനെ,നിക്കായിട്ടില്ല
പ്രായപൂർത്തിയും, വകതിരിവും, ക്ഷമിച്ചാലും !.



2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ദേവേന്ദ്രന്റെ അതിഥി





"നാകലോകത്തിൽ വന്നു നല്ലൊരു കലാസൃഷ്ടി-
യേകുവാനയച്ചിതു ഞങ്ങളെ ദേവാധിപൻ
വരണം ഭവാൻ, രത്നരഥവും നയിച്ചസ്മൽ-
പുരിയിൽ പൂജിച്ചീടാൻ ഞങ്ങളും തയ്യാറല്ലോ"
ചൊന്നവർ, കലാലോല ദേവനർത്തകിമാരെൻ
മന്ദിരേ വന്നിട്ടിത്ഥം, ദേവാഭ്യർത്ഥനയുമായ്‌

തെല്ലു ഞാൻ ചിന്തിച്ചയ്യോ ഞാനെന്തു കലാസൃഷ്ടി
ചെയ്യുവാനസമർത്ഥനനഭിജ്ഞനുമല്ലോ !
ദേവലോകത്തിൻ കീർത്തി പാടുവാൻ, ദേവേന്ദ്രന്റെ
പാവനസ്തുതി ഗീതം ചെയ്യുവാൻ പുകഴ്ത്തുവാൻ
അറിവില്ലെനിക്കൊട്ടും, കസവിൻ വർണ്ണപ്പൂക്കൾ
ഉറുമാൽതന്നിൽ തുന്നാൻ പൊട്ടിയ സൂചിത്തുമ്പാൽ
ദീനരാം മനുഷ്യർ തൻ ശോകഗാഥകൾ മാത്രം
ഞാനറിയാതെ പാടിപ്പോവുകിലതെൻ ഗാനം !
എങ്ങനെ  ക്ഷണിച്ചെന്നെയമരാധിപനെന്തി-
ന്നംഗനാരത്നങ്ങളെ വിളിക്കാനയപ്പിച്ചു ?

തേരേറി ഞാനാസ്വഛനിർമ്മല വിഹായസ്സിൽ
നേരിയ പുള്ളിക്കുത്തായ്‌ മാഞ്ഞുപോയിടുന്നേരം
മേഘമാലകൾ കൈയിലുരുമ്മീ സൗന്ദര്യത്തിൻ
മേഖല സമീപിക്കും സൂചനകളെപ്പോലെ
ഓർമ്മയില്ലെനിക്കൽപ്പനിമിഷം, കണ്ണഞ്ചിക്കും
വാർമഴവില്ലാണെങ്ങും ദേവലോകമെന്മുന്നിൽ
നാകലോകത്തിൻ ദ്വാരമേറി ഞാൻ ചുറ്റും നോക്കി,
മാനവരാരെങ്ങാനുമിവിടെ കാണ്മാനുണ്ടോ ?

കണ്ടു ഞാൻ വഴിവക്കിൽ യേശുവെ, ശ്രീബുദ്ധനെ,
ശങ്കരഗുരുവിനെ, നബിയെ, നാനാക്കിനെ,
ശാന്തിതൻ പ്രഭാപൂരം പരത്തി പ്രശോഭിക്കും
ഗാന്ധിയെ, ചുടുരക്ത സാക്ഷിയാം ലുമുംബയെ,
കർമ്മധീരനാം പണ്ഡിറ്റ്‌ നെഹ്രുവെ, കുടുംബത്തെ,
നർമ്മഭാഷികളായ രാഷ്ട്രീയ നേതാക്കളെ.

"എങ്ങനെ ഭൂവിൽ സൗഖ്യമല്ലയോ ? സമാധാന
മംഗളധ്വനി മണ്ണിൽ മുഴങ്ങിക്കേൾക്കുന്നില്ലേ?
കള്ളവും, ചതിയും. കാൽ വാരലും, അധികാര-
ഭള്ളും, പീഡന ബലാത്സംഗവും, കൊലകളും
അന്യമായില്ലേ നാട്ടിൽ ?, ശാന്തിതൻ മണിനാദ-
മെങ്ങുമേ മുഴങ്ങുന്നതില്ലയോ, ഓങ്കാരം പോൽ ? "
ചോദിച്ചു മഹാത്മാക്കളുത്തരം ചൊല്ലാനൊട്ടും
സാധിക്കാതുഴറി ഞാൻ നിന്നുപോയൊരുവേള

"കാത്തിരിക്കുന്നുണ്ടിന്ദ്രൻ, വേഗത്തിൽ നടന്നാലും,
വാർത്തകൾ പിന്നെച്ചൊല്ലാം "
ചൊന്നുടൻ ദേവസ്ത്രീകൾ
ഞെട്ടി ഞാൻ, തുറന്നെന്റെ കണ്ണുകൾ, മുന്നിൽ ദിന-
പത്രിക, ദിവാസ്വപ്നലീനനായ്‌ നേരം പോയി.
നട്ടുച്ചപ്പൊരിവെയ്‌ലിൻ മാറത്തു കിനാവിന്റെ
കൊച്ചാറൊന്നൊഴുകിപ്പോയ്‌ ദേവഗംഗയെപ്പോലെ.!





2013, ജനുവരി 31, വ്യാഴാഴ്‌ച

പാഞ്ചാലി




നീ....അഞ്ചുപേർക്ക്‌ കിടക്ക വിരിച്ചവൾ,
പുഞ്ചിരിച്ച്‌ മയക്കിയെടുത്തവൾ,
കൊഞ്ചിക്കുഴഞ്ഞാടിയവൾ,
പഞ്ചാമൃതം പകർന്നു നൽകിയവൾ.....
ഇപ്പോൾ നീ പതിവ്രത ചമയുമ്പോൾ
ഈ ദുശ്ശാസനന്‌ വരുന്നത്‌ ചിരിയാണ്‌
നിന്റെ തുണി ഞാനുരിയുമ്പോൾ,
നിന്റെ ഉള്ളിലെ അഭിനിവേശം ഞാൻ അറിയുന്നു
എന്നിട്ടും കരയുന്നോ?, അഭിനയിക്കുന്നോ?
അതോ, ആനന്ദാശ്രു പൊഴിക്കുന്നോ ?
പതിനാറായിരത്തെട്ടിന്റെ
പതിവു സേവക്കാരനെ ഉറക്കെ വിളിക്കുന്നോ?
അഞ്ചുപേർക്ക്‌ മാറ്റാനാവാത്ത നിന്റെ
പഞ്ചശരരോഗം,
തീർത്തും മാറ്റും ഞങ്ങൾ നൂറു വൈദ്യർ
കൃഷ്ണാ ! കണ്ണടച്ചുകൊൾക
പെണ്ണിൻ ചേല കട്ടവൻ നീ,
ആലിൻ കൊമ്പിൽ ചാർത്തിയോൻ നീ,
ഗോപികമാരെ നഗ്നരാക്കി
നടത്തിച്ചു രസിച്ചോൻ നീ
അതൊന്നും കുറ്റമല്ലെങ്കിൽ
കൃഷ്ണാ ! ഇതാണോ പിന്നെ ?

2013, ജനുവരി 20, ഞായറാഴ്‌ച

കാഞ്ചനമൃഗം




"പുള്ളിമാനിറച്ചിയാണെനിക്കു പ്രിയം" ചൊല്ലീ
പുള്ളിക്കാരിയെൻ പ്രിയ; കടിഞ്ഞൂൽക്കൊതിമൂലം
പുളിമാങ്ങയോ, പല്ലുകോടുന്ന നാരങ്ങയോ,
പുളിതന്നെയോ തിന്നാൽ പോരേ,യെൻ മനം ചൊല്ലി !
എവിടെ കിട്ടും പുള്ളിമാനിറച്ചിയെന്നോർത്തെ-
ന്നകതാരിലെ വ്യാധൻ നിദ്രവിട്ടുണർന്നല്ലോ.
ഇവൾ മറ്റൊരു സീത, കാഞ്ചനമൃഗത്തിന്റെ
പിറകെ പോകാൻ പണ്ടു രാമനെയയച്ചവൾ,
കൂട്ടിനായെല്ലാം വിട്ടു വന്നവൾ, സുഖദു:ഖം
കാട്ടിലും പങ്കിട്ടവൾ, രാവണൻ മോഷ്ടിച്ചവൾ.
ഇവൾതൻ വയറ്റിലെ കരു ആസുരമെന്നു
പറയാൻ തുനിയാതെ നാവേ ! നീയടങ്ങുക
പോവുക, തിരയുക കാഞ്ചനമൃഗത്തിനെ
കാടു നീങ്ങിയ വന്യമൃഗസങ്കേതങ്ങളിൽ
കല്ല്യാണസൗഗന്ധികപുഷ്പവും തേടി പണ്ടു
മല്ലനാം ഭീമൻ പോയ കാര്യവുമോർത്തീടുക
കൂട്ടിനു കൂട്ടി രണ്ടു നായാട്ടുകാരെ കൂടെ
തോക്കുമായ്‌, വനപാലരുറങ്ങും കാട്ടിന്നുള്ളിൽ.
പുള്ളിമാനിനെ മാത്രം വെക്കുക വെടി, നോട്ട-
പ്പുള്ളിയാക്കാതെ പുള്ളിപ്പുലിയെ, സിംഹത്തിനെ.
നാളുകൾ കഴിഞ്ഞിട്ടും കണ്ടില്ല മൃഗങ്ങളെ,
നീളുന്നു യാത്ര; കാടു മുഴുവൻ നാടായല്ലോ.
നിറയെ കാണാം കാലിക്കുപ്പികൾ, കടലാസി-
ന്നുറകൾ, പ്ലാസ്റ്റിക്കിന്റെ യുത്സവം കാട്ടിൽത്തന്നെ 
കാട്ടിലെ വാസം വിട്ടിട്ടഭയം തേടീടുന്നു
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം
കാണ്മതില്ലൊരു വന്യമൃഗത്തെപ്പോലും കാട്ടിൽ,
കാഞ്ചനമൃഗം വെറും മായയായ്‌ മറഞ്ഞെന്നോ ?
എവിടെ കാട്ടാറുകൾ, കിളികൾ, കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹന മയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
നായാട്ടു മതിയാക്കി ഹതഭാഗ്യരായ്‌ ഞങ്ങൾ
കാടു വിട്ടീടും നേരം കണ്ടു ഞാനൊരു കാഴ്ച
ഒരുപുള്ളിമാനിന്റെ അസ്ഥിപഞ്ജരം താഴെ
കുഴിയിൽ കിടക്കുന്നു മാരീചൻ വെടിഞ്ഞപോൽ.
തന്നുദരത്തിൽ കണ്ടൂ പ്ലാസ്റ്റിക്ക്‌ സഞ്ചിക്കൂട്ടം
തിന്നതു ദഹിക്കാതെ പുള്ളിമാൻ മിഴിപൂട്ടി.
"എൻ പ്രിയേ ! നിനക്കുണ്ടോ പ്ലാസ്റ്റിക്ക്‌ തിന്നാൻ മോഹം ?"
എന്നിലെ പരിസ്ഥിതിപ്രേമികൻ ചോദിക്കുന്നൂ.

2013, ജനുവരി 19, ശനിയാഴ്‌ച

വടി





വൃദ്ധനെന്നോതാതെന്നെ മക്കളേ....
പിറന്നൊരീ വീട്ടിൽ നിന്നിറക്കാതെ,
കാട്ടിലേക്കയക്കാതെ !
പാപിയാം ദശരഥൻ ഞാനല്ലോ,
ജ്വലിപ്പിക്കൂ യാഗാഗ്നി നിങ്ങൾ
പുത്തൻ പിതൃകാമേഷ്ടിക്കായി
മാറുമീക്കാലത്തിന്റെ
മാറ്റങ്ങളുൾക്കൊണ്ടീടുമ്മാറു
ഞാൻ നേടി പുതു ചൈതന്യം നിരന്തരം
നേടി ഞാൻ ശാസ്ത്രങ്ങളിൽ പ്രാവീണ്യം
പുതിയവ തേടി ഞാൻ പഠിക്കുന്നു
കണ്ണടച്ചില്ലിൽക്കൂടി
പാടി ഞാൻ  "ഡിസ്കൊ ഡിസ്കൊ"
നിങ്ങളോടൊപ്പം നൃത്തമാടി ഞാൻ
വാർദ്ധക്യത്തിൻ ക്ഷീണത്തിൽ തളരാതെ
ആകെയും നരച്ചൊരെൻ
മുടി ഡൈ ചെയ്തും
പുത്തൻ ഫേഷനിൽ, റെഡിമെയ്ഡിൽ
നിങ്ങളിലൊരാളായി
വേഷമിട്ടീടുന്നു ഞാൻ, എന്നിട്ടും
തരികയോ കാഷായമെനിക്കിപ്പോൾ
വേണ്ടതു ചൂരൽ വടി !
വടിയെന്തിനു?
നട്ടെല്ലിന്നില്ല ക്ഷതം,
ഒട്ടും തടികൂടിയിട്ടില്ല,
ബലഹീനതയില്ല !
നീണ്ടൊരെന്നനുഭവപാഠങ്ങൾ
നിങ്ങൾക്കുള്ള ചൂണ്ടുചിഹ്നമായ്‌
മുന്നിൽ കാട്ടുമ്പോൾ, പറയുമ്പോൾ
കേൾക്കാതെ, ശ്രദ്ധിക്കാതെ
പുഛിക്കും യുവത്വത്തിൻ
നേർക്കു വീശുവാൻ വേണ്ടി
നൽകുകിന്നൊരു വടി
"ഇല്ലനുസരണമീയച്ഛനെ"ന്നോതും
നിങ്ങൾക്കുണ്ടാകും മക്കൾ
നാളെ നിങ്ങൾക്കും വടി വേണ്ടേ ?


2013, ജനുവരി 16, ബുധനാഴ്‌ച

ഇലയും പൂവും





പുലരിച്ചെന്തുടുപ്പേറ്റു
മലകൾ പുഞ്ചിരിക്കവെ,
കാനനങ്ങൾ കരിങ്കൂന്തൽ
കോതി കണ്ണുതുറക്കവെ,

തേനൂറും പൂക്കൾ വണ്ടത്താൻ
തേടിച്ചുറ്റും പറക്കവെ,
തൈമണിക്കാറ്റിലാടുന്നു
ദൂരെ പിച്ചക വല്ലരി

ഏറെ നാളായ്‌ കൊതിക്കുന്നു
പിച്ചിത്തൈയൊന്നു നേടുവാൻ
കിട്ടിയില്ല ശ്രമിച്ചിട്ടും
വിത്തൊന്നും, കാലദോഷമോ?

എന്റെ മുറ്റത്തൊരു കരി-
ന്തുളസിച്ചെടിയേകയായ്‌
എത്രയോ കാലമായ്‌ നിൽപ്പൂ
സ്വപ്നദർശനലോലയായ്‌

ചുറ്റും പൂമണമേകീടാൻ
പിച്ചിപ്പൂക്കൾ വിരിഞ്ഞീടിൽ
കരിന്തുളസി മുറ്റത്തെ
പച്ചക്കാടായി മാറുമോ?

മോടിയുള്ള നറും പൂക്കൾ
മാടിമാടി വിളിക്കവെ
സൗഹൃദങ്ങൾ വളർന്നീടും
സൗഗന്ധത്തിലലിഞ്ഞിടും

കരിന്തുളസി നിത്യേന
പരിശുദ്ധ ദളങ്ങളാൽ
സന്ധ്യാനാമം ജപിച്ചീടും
മുക്തിചിന്ത വളർത്തിടും

എങ്കിലും ഞാനുമാശിപ്പൂ
പിച്ചകച്ചെടി നട്ടിടാൻ
മൃദുലപ്പൂം ദളം കൊണ്ടു
പൂജിക്കാനിഷ്ടദേവിയെ.....

ഇഛയ്ക്കൊപ്പം സുഹൃത്തേകി
പിച്ചകച്ചെടിവിത്തുകൾ
പാകി ഞാനവമുറ്റത്തു
പാകമായി മുളച്ചിടാൻ

മാസം രണ്ടു കഴിഞ്ഞിട്ടും
മാനം പൂത്തു വിരിഞ്ഞിട്ടും
മനസിൽ നട്ടുപോയുള്ളോ-
രാശാവല്ലരി പൂത്തില്ല

മഴക്കാലം കഴിഞ്ഞെങ്ങും
വിരിഞ്ഞൂ പല പൂവുകൾ
തുളസിക്കും തെഴുപ്പേറെ
മുളച്ചില്ലൊരു പിച്ചിയും

ഒരുനാൾ കണ്ടു കാലത്തു
പറമ്പിന്നൊരു കോണിലായ്‌
മുൾപ്പടർപ്പിനിടയ്ക്കെന്റെ
പിച്ചി പൂവിട്ടു നിൽപ്പതായ്‌

മഴയിൽ മുങ്ങി വിത്തെല്ലാ-
മൊഴുകിപ്പോയപോക്കിലും
തളിരും താരുമേന്തീട്ടു
തലയാട്ടിച്ചിരിക്കയായ്‌ !

കാലമെന്നെ ചതിക്കിലും
കാത്തിരുന്നു മടുക്കിലും,
തുളസിക്കൊപ്പം മുറ്റത്തു
പിച്ചിച്ചെടി നടില്ല ഞാൻ.


2013, ജനുവരി 7, തിങ്കളാഴ്‌ച

ക്ഷേത്രദർശനത്തിന്റെ ശാസ്ത്രീയത




പുരുഷന്മാർ മേൽ വസ്ത്രം ധരിച്ച്‌   കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാത്തത്‌ എന്തുകൊണ്ട്‌ എന്ന്‌ പലരും ചോദിക്കാറുണ്ട്‌. ന്യായമായ ചോദ്യം. സ്ത്രീകൾക്ക്‌ ബ്ലൗസ്‌ ഇടാമെങ്കിൽ പുരുഷന്മാർക്ക്‌ ഷർട്ട്‌ എന്തുകൊണ്ട്‌ നിഷിദ്ധം?
കാരണം വ്യക്തമാകണമെങ്കിൽ ക്ഷേത്രത്തെപ്പറ്റി അൽപ്പം വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.
"ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ" എന്ന്‌ ശ്രീകൃഷ്ണൻ 'ഭഗവദ്ഗീത'യിൽ പറഞ്ഞിട്ടുണ്ട്‌
ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയും, ആത്മാവ്‌ ഈശ്വരവിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്‌. മറ്റു മതവിശ്വാസികൾക്ക്‌ അവരുടെ ആരാധനാലയങ്ങൾ പ്രാർത്ഥിക്കാനോ സ്തുതിക്കാനോ അപേക്ഷിക്കാനോ ഉള്ള ആലയങ്ങൾ മാത്രമാകുമ്പോൾ, ഹിന്ദുക്കൾക്ക്‌ ക്ഷേത്രദർശനം ഈശ്വരവിഗ്രഹത്തിൽനിന്ന്‌ പ്രവഹിക്കുന്ന ചൈതന്യം ഉൾക്കൊള്ളാനുള്ളതത്രെ. ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ്‌ ക്ഷേത്രങ്ങൾ.
ഈ പ്രപഞ്ചം മുഴുവൻ പഞ്ചേന്ദ്രിയങ്ങൾക്കും അതീതമായ ചില ഊർജ്ജസ്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അനുഭവത്തിൽനിന്നു മാത്രമെ അതു മനസ്സിലാക്കുവാൻ സാധിക്കൂ. ഉദാഹരണമായി ഒരു സ്വിച്ച്‌ ഓൺ ചെയ്യുമ്പോൾ ഫേൻ കറങ്ങുകയോ, ബൾബ്‌ കത്തുകയോ ചെയ്യുന്നു. അപ്പോൾ നാം വൈദ്യുതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. നമ്മളാരും വൈദ്യുതി കണ്ടിട്ടില്ല. അതുപോലെ പ്രാണവായുവിനെയോ കാന്തികപ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ്‌ ചെയ്യുന്നത്‌.
കൈത്തണ്ടയിലെ എല്ല്‌ പൊട്ടിയെന്നിരിക്കട്ടേ. അത്‌ ചേർത്ത്‌വച്ച്‌ ബാന്റേജ്‌ ഇടുക മാത്രമെ വൈദ്യശാസ്ത്രത്തിന്‌ ചെയ്യാനാവൂ. ഒരു ഡോക്ടർക്കും പൊട്ടിയ എല്ലുകൾ കൂട്ടിയോജിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നാൽ, ക്രമേണ പൊട്ടിയ എല്ലുകൾ സ്വയം യോജിച്ച്‌` പൂർവ്വസ്ഥിതി പ്രാപിക്കുന്നതു കാണാം. ഈ മാന്ത്രികശക്തി എവിടെ നിന്നു കിട്ടി? ഏതു ചൈതന്യമാണ്‌ പൊട്ടിയ എല്ലിനെ വിളക്കിച്ചേർത്തത്‌.?
സൂര്യൻ കൃത്യമായി കിഴക്ക്‌ ഉദിക്കുന്നു, പടിഞ്ഞാറ്‌ അസ്തമിക്കുന്നു. ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നു. സൗരയൂഥങ്ങൾ അവയുടെ നിശ്ചിത പരിധിക്കുള്ളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഏതു ശക്തിയാണ്‌ ഇത്രയും കൃത്യമായി ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌? ഉത്തരം മുട്ടുമ്പോൾ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്‌. 'പ്രകൃതി നിയമം'
ഈ നിയമം ഉണ്ടാക്കിയത്‌ ആര്‌?
ഏതോ ഒരു അദൃശ്യ ശക്തി എപ്പോഴും എവിടെയും നിറഞ്ഞുനിൽക്കുന്നുണ്ട്‌ എന്ന വസ്തുത നാം അംഗീകരിക്കേണ്ടിവരും. ആ ശക്തിയാണ്‌ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്‌. പുല്ലിലും, പുഴുവിലും, മണ്ണിലും, മരത്തിലും,, മനുഷ്യരിലും, മൃഗങ്ങളിലും, സർവ്വചരാചരങ്ങളിലും പ്രപഞ്ചം മുഴുവനും ആ ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട്‌.
ഋഷിവര്യന്മാർ ബ്രഹ്മം എന്നും, നാം ഈശ്വരൻ എന്നും, ശാസ്ത്രജ്ഞന്മാർ ആറ്റം എന്നും അദൃശ്യമായ ഈ ചൈതന്യത്തെ - പരമാണുവെ- അഭിസംബോധന ചേയ്യുന്നു. അനുകൂലോർജ്ജം( Positive energy  ) പ്രതികൂലോർജ്ജം (Negative energy   ) എന്നിങ്ങനെ ഈ ചൈതന്യ പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ടു ഊർജ്ജസ്രോതസ്സുകൾ പ്രപഞ്ചത്തിലുണ്ട്‌. അവമൂലമാണ്‌ ആകർഷണ-വികർഷണങ്ങൾ എവിടെയും നടക്കുന്നതും,പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും നിലനിൽക്കുന്നതും. അനുകൂലോർജ്ജം നമുക്ക്‌ ഗുണം പ്രദാനം ചെയ്യുന്നു. ക്ഷേത്രദർശനം വഴി നമുക്ക്‌ ആവശ്യമുള്ള അളവിൽ അനുകൂലോർജ്ജം ലഭിക്കുവാൻ സാദ്ധ്യമാകുന്നു.മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അപേക്ഷിച്ച്‌ ഹൈന്ദവക്ഷേത്രങ്ങളിൽ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കാണാം ശിലയിലോ ലോഹങ്ങളിലോ നിർമ്മിച്ചിട്ടുള്ള ഇത്തരം വിഗ്രഹങ്ങൾ വെറും പ്രതിമകളല്ല. സാത്വികനായ, വേദമന്ത്രതന്ത്രങ്ങളിലും, പൂജാവിധിയിലും അഗാധമായ പാണ്ഡിത്യം നേടിയ, ശ്രേഷ്ഠനായ,തേജസ്വിയായ, വരേണ്യനായ പൂജാരിയുടെ ആത്മചൈതന്യം പൂജാകർമ്മങ്ങളിലൂടെ വിഗ്രഹത്തിലേക്ക്‌ ആവാഹനം ചെയ്യപ്പെടുന്നു. അപ്പോൾ ഈ വിഗ്രഹങ്ങൾക്ക്‌ ഊർജ്ജം ആഗീരണം ചെയ്യുവാനും, വികിരണം ചെയ്യുവാനും സാധിക്കുമത്രെ. വൈഷ്ണവ വിഗ്രഹങ്ങൾക്ക്‌   3   x  1027   ഗോസ്‌ ഇലക്റ്റ്‌ റോ മാഗ്നെറ്റിക്‌ ഊർജ്ജവും, ശൈവ വിഗ്രഹങ്ങൾക്ക്‌  3  x   1030   യൂനിറ്റും,  ഗണപതി, ശാസ്താവ്‌ എന്നീ വിഗ്രഹങ്ങൾക്ക്‌  3  x   1033  യൂനിറ്റും, മഹാകാളി വിഗ്രഹത്തിന്‌ 3 x  1035  യൂനിറ്റും, സർപ്പരാജ്ഞി വിഗ്രഹത്തിന്‌    3   x   1039ഗോസ്‌ യൂനിറ്റും ആഗീരണവും വികിരണവും ചെയ്യാൻ സാധിക്കുമെന്ന്‌ ശാസ്ത്രീയമായി ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
ക്ഷേത്രത്തിനകത്തു മുഴങ്ങുന്ന ശംഖനാദം, ചെണ്ട, ചേങ്ങില, മദ്ദളം, ഇടക്ക, നാദസ്വരം, മന്ത്രധ്വനി, മണിനാദം എന്നിവയുടെ ശബ്ദഘോഷങ്ങളിലൂടെ      sound energy യും, നിറയെ കത്തിച്ചുവച്ച ദീപങ്ങളിലൂടെ പ്രകാശ-താപസ്രോതസ്സായ  light energy     യും, ചന്ദനത്തിരി, ചന്ദനം, കളഭം, കർപ്പൂരം, പനിനീർ എന്നീ സുഗന്ധദ്രവ്യങ്ങൾ, ചെത്തി, ചെമ്പരത്തി, പിച്ചകം, മന്ദാരം, തുളസി  എന്നീ പുഷ്പ പത്രാദികൾകൊണ്ടുള്ള അർച്ചനയിലൂടെ   chemical energy  യും വിഗ്രഹത്തിലേക്ക്‌ പൂജാകർമ്മങ്ങളിലൂടെ നിറക്കപ്പെടുന്നു. ഈ വിഗ്രഹത്തിൽ ആഗീരണം ചെയ്യപ്പെട്ട ഊർജ്ജം ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരിൽ വികിരണം ചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും നഷ്ടപ്പെടുന്ന ഊർജ്ജം ദിവസവും മുടങ്ങാതെ നടത്തുന്ന പൂജാകർമ്മങ്ങളിലൂടെ പൂജാരി വിഗ്രഹത്തിലേക്ക്‌ വീണ്ടും നിറയ്ക്കുകയാണ്‌ ചെയ്യുന്നത്‌. പെട്രോൾ പമ്പിലെ പെട്രോൾ തീരുമ്പോൾ ടാങ്കർ ലോറിയിൽ പെട്രോൾ കൊണ്ടുവന്നു നിറയ്ക്കുന്നതുപോലെ. പ്രപഞ്ചത്തിൽനിന്നും നിതാന്തമായ സാധനയിലൂടെ ആത്മചൈതന്യം പൂജാരിയിലേക്കും പൂജാരിയിൽ നിന്ന്‌ വിഗ്രഹത്തിലേക്കും പ്രവഹിക്കുന്നു.
പൂജാകർമ്മങ്ങൾ യഥാവിധി നടക്കാത്ത ക്ഷേത്രങ്ങളും, അതുപോലെ ഭൗതിക സുഖലോലുപരായ അജ്ഞരായ പൂജാരിമാർ പൂജയെന്ന നാമമാത്ര ചടങ്ങ്‌ നടത്തുന്ന ക്ഷേത്രങ്ങളും ചൈതന്യശൂന്യമാണ്‌.
പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം കൃത്യമായ അളവിൽ ക്ഷേത്രദർശനത്തിലൂടെ നമുക്ക്‌ സാധിക്കുന്നു.
കണ്ണുകളെ; ശ്രീകോവിലിലെ വിഗ്രഹത്തിന്റെ പ്രഭാമണ്ഡലം, ചാർത്തിയ സ്വർണ്ണാഭരണങ്ങൾ, തിളങ്ങുന്ന ഓട്‌` പിത്തള വിളക്കുകൾ, ജ്വലിക്കുന്ന ദീപനാളങ്ങൾ, വർണ്ണപുഷ്പങ്ങൾ എന്നിവ ചൈതന്യവത്താക്കുന്നു.
ചെവിയെ; മന്ത്രധ്വനി, വാദ്യമേളങ്ങൾ, മണിനാദം, ശംഖധ്വനി, സോപാനസംഗീതം, കീർത്തനാലാപനം എന്നിവ ഉത്തേജിപ്പിക്കുന്നു.
ത്വക്കിനെ; പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം, കുംകുമം, കളഭം, ചെവിയിലും മുടിയിലും ചൂടുന്ന ഔഷധ പുഷ്പങ്ങൾ, ഇലകൾ എന്നിവ ചൈതന്യവത്താക്കുന്നു.
മൂക്കിനെ; കർപ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങൾ,ഇലകൾ, തൈലം, പനിനീർ എന്നിവ ഉത്തേജിപ്പിക്കുന്നു.
നാക്കിനെ; തീർത്ഥം, ത്രിമധുരം, നിവേദ്യം, പായസം എന്നിവയും ചൈതന്യവത്താക്കുന്നു.
ചുരുക്കത്തിൽ ക്ഷേത്രം ഊർജ്ജസ്രോതസ്സുകളുടെ ആഗീരണ-വികിരണ കേന്ദ്രമാണ്‌
"ക്ഷയാത്‌ ത്രായതേ ഇതി ക്ഷേത്ര:" നാശത്തിൽനിന്ന്‌ സംരക്ഷിക്കുന്നത്‌ ഏതാണോ അതത്രെ ക്ഷേത്രം.
ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വ്യക്തിയെ വിഗ്രഹം വികിരണം ചെയ്യുന്ന ഊർജ്ജം സ്വീകരിക്കാൻ പാകത്തിൽ തയ്യാറാക്കേണ്ടതുണ്ട്‌.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ക്ഷേത്രങ്ങൾ ക്ഷേത്ര സങ്കൽപത്തിലും, പൂജാവിധികളിലും അനുഷ്ഠാനകർമ്മങ്ങളിലും ഉന്നത നിലവാരം ഇപ്പോഴും പുലർത്തിപ്പോരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രനിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി തോന്നിയേക്കാം.
കുളത്തിലോ പുഴയിലോ മുങ്ങിക്കുളിച്ച്‌ ഈറൻ വസ്ത്രത്തോടെ നിൽക്കുന്ന വ്യക്തിക്ക്‌ ശരിയായ ഊർജപ്രവാഹം വിഗ്രഹത്തിൽനിന്ന്‌ സ്വീകരിക്കാൻ സാധിക്കും. ഈറൻ വസ്ത്രമല്ലെങ്കിൽത്തന്നെയും
മേൽവ സ്ത്രമില്ലാതിരുന്നാലും വിഗ്രഹത്തിൽനിന്ന്‌ വികിരണം ചെയ്യുന്ന ഊർജ്ജം ശരീരത്തിൽ ഏൽക്കാൻ പുരുഷന്മാർക്കു സാധിക്കും. പുരുഷന്മാർ ഷർട്ട്‌, ബനിയൻ എന്നിവ ധരിക്കരുത്‌ എന്നു പറയുന്നത്‌ അതുകൊണ്ടാണ്‌.
പുരുഷന്മാർ നെഞ്ചിൽക്കൂടി ഈശ്വരചൈതന്യം ആഗീരണം ചെയ്യുമ്പോൾ, സ്ത്രീകൾ കണ്ഠം,നെറ്റി(പുരികമദ്ധ്യം) എന്നീ ഭാഗങ്ങളിലൂടെയാണ്‌ വലിച്ചെടുക്കുന്നത്‌. സ്ത്രീകളുടെ നെഞ്ചിലൂടെ 'ലൗവ്‌ ഹോ ർമോൺ' എന്നറിയപ്പെടുന്ന 'ഓക്സിടോസിൻ' പ്രവഹിക്കുന്നതിനാൽ ആ ഭാഗം നിഷിദ്ധമായതാണ്‌. തന്മൂലം സ്ത്രീകൾ ക്ഷേത്രത്തിൽ മാറു മറയ്ക്കുന്നു. നെഞ്ചിൽ ചന്ദനം ധരിക്കുന്നില്ല, മാറു നിലത്തു സ്പർശിക്കാത്തവിധം നമസ്കരിക്കുന്നു. കൈക്കുമ്പിൾ കൂപ്പുന്നത്‌ നെഞ്ചിനുമേലെ കണ്ഠഭാഗത്താണ്‌.
 ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഊർജ്ജപ്രവാഹം വിഗ്രഹത്തിൽ നിന്നു ലഭിക്കുവാൻ വേണ്ടിയാണ്‌ പ്രദക്ഷിണ കർമ്മം ചെയ്യുന്നത്‌. സ്ഥിരമായി പ്രതിഷ്ഠിച്ച വിഗ്രഹത്തിനു ചുറ്റും നാം പ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിന്റെ എല്ലാ വശങ്ങളിലും ഊർജ്ജം പതിക്കുവാൻ ഇടവരുന്നു. ഒരു വ്യക്തിയുടെ മാനസികവും, ശരീരികവുമായ ആരോഗ്യമാണ്‌ ക്ഷേത്രദർശനം കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌.   ഭക്തി അതിനുള്ള നിമിത്തം മാത്രം.

(കടപ്പാട്‌ : ഡോ. എൻ.ഗോപാലകൃഷ്ണൻ,  ഡോ.കെ.അരവിന്ദാക്ഷൻ.)



2013, ജനുവരി 2, ബുധനാഴ്‌ച

അവിൽക്കിഴി













കണ്ണാ വരുന്നു ഞാൻ നിൻ മുന്നിൽ മാനസ-
വെണ്ണയുമായ്‌ നിൻ പദാംബുജം കൂപ്പുവാൻ
കണ്ണീരുവീണു നനഞ്ഞൊരെൻ നൊമ്പരം
വെണ്ണീരുപോലിന്നമരട്ടെ മണ്ണിതിൽ

എത്ര ദിനരാത്രമോർത്തു ഞാൻ നിന്നുടെ
ചിത്രഹർമ്മ്യത്തിന്റെ വാതിലിൽ മുട്ടുവാൻ
പട്ടിണിക്കോലമാമെൻ കൈയിലേന്തി ഞാൻ
പത്നി തന്നുള്ളോരവിൽക്കിഴി മാധവാ !

ഒന്നാ കിളിവാതിലൽപം തുറക്കുക 
എന്നെ കടാക്ഷിച്ചനുഗ്രഹിച്ചീടുക
ശംബരേശാ നിന്റെ ലീലാവിലാസങ്ങൾ
ശംഖൊലിയായെന്റെ കർണ്ണത്തിലെത്തവെ,

താളപ്പിഴപോൽ തുടിക്കുന്ന ചിത്തമാ-
മാലിലതന്നിൽ പ്രസാദം കൊതിച്ചു ഞാൻ
ഓടിവന്നെത്തി നിന്മുന്നിലരുളുക
കോടക്കാർ വർണ്ണാ സമാശ്വാസമെന്നിലായ്‌

മൗലമാം ഭക്തിതൻ പാൽക്കുടമെന്നുടെ
മൗലിയിലേന്തി ഞാനോടിവന്നീടവെ,
എന്നെ പിറകിൽ വലിക്കുന്നു ഭൗതിക-
മെന്ന കിനാവള്ളി വീണ്ടുമിടക്കിടെ

ഒന്നതു മാറ്റുക, കംസന്റെ ഗർവ്വമാം- 
കുഞ്ജരംതന്നെ നശിപ്പിച്ച മാധവാ !
എന്നെയനുഗ്രഹിച്ചീടുക ഈ കിഴി-
യൊന്നുതുറന്നവിലൽപം ഭുജിക്കുക.