കേരളം വരളുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ
കടക്കാതെ കേരളമണ്ണിൽത്തന്നെ
പാലപ്പൂമണം വീശും മന്ദമാരുതനില്ല,
പാൽനുരച്ചിരിതൂകും കുളിർ ചോലകളില്ല,
വയലോ കാണ്മാനില്ല, ദൂരെ ഹാ! മറഞ്ഞെങ്ങോ
വയലാർ മീട്ടും രാഗവീണതൻ നാദബ്രഹ്മം.
കേരളപ്പിറവിയെ ഓർമ്മിപ്പിച്ചിടാനെത്തും
നാളായ നവമ്പറിന്നൊന്നിനെ സ്മരിപ്പൂ ഞാൻ
ഒന്നു നീയെന്നാൽ, നമ്മളൊന്നല്ല,
നിരവധി
ഭിന്നമാമാചാരത്തിന്നടിമച്ചന്തക്കൂട്ടം
ഒന്നിനെ രണ്ടായ്ക്കണ്ടൂ
പൂർവ്വികരെന്നാൽ നമ്മ-
ളൊന്നിനെ പൂജ്യമാക്കുമാഗോളവിശാരദർ !
അന്ധമാം
മതഭ്രാന്തും, തീവ്രമാം വാദോന്മുഖ-
ചിന്തയും, ധനലാഭമോഹവും പെരുകുന്നു.
അമ്മയെ വിറ്റീടുന്നു മക്കൾ, ഹാ! പിതാക്കളോ
അമ്മിഞ്ഞ നുണയേണ്ട മകളെ
പ്രാപിക്കുന്നു
'പീഡനം' മലയാളഭാഷയ്ക്കു സമ്മാനിക്കും
നൂതനാർത്ഥത്തിൻ പൊരുൾ
നിഘണ്ടുക്കളിലില്ല
കേരളം ഭ്രാന്താലയമെന്നു ചൊന്നതുമാറ്റി
കേരളം
കാമഭ്രാന്തിൻ കൂടാരമെന്നോതീടാം
ലജ്ജിക്ക മലയാളമങ്കേ ! നീ പറയുന്ന-
തൊക്കെയും 'മംഗ്ലീഷാ'യി മാറിപ്പോയ് ദയനീയം !
അരിയിലെഴുതിച്ചു നിന്നെയെൻ
വിരൽത്തുമ്പാൽ
ഹരിശ്രീയാദ്യാക്ഷരമിന്നതുമറന്നോ നീ?
തുഞ്ചന്റെ കിളിക്കൊഞ്ചൽ
കേട്ടു നീ വളർന്നൊപ്പം
കുഞ്ചന്റെ തുള്ളൽപ്പാട്ടിൽ പുഞ്ചിരി വിരിയിക്കെ,
'ഉന്തുന്തു' മട്ടിൻ ഗാഥാകാരനാം ചെറുശ്ശേരി
വൃന്ദാവനത്തിൽ
നിന്നെസൽക്കരിച്ചിരുത്തവെ,
പൂന്താനം പാടും ഭക്തിസാന്ദ്രമാം ജ്ഞാനപ്പാന
പൂന്തേനായ് നുകരവെ, കൈവല്യം പകരവെ,
മീൻ തൊട്ടുകൂട്ടും ഭട്ടതിരിയോ
വിരൽത്തുമ്പാൽ
ചന്ദനലേപം പൂശി നാരായണീയം നൽകെ,
ഉള്ളൂരിന്നത്ത്യുജ്ജ്വല
ശബ്ദാഢ്യതരംഗവും
വള്ളത്തോൾ തഴുകിയ സുന്ദരപദങ്ങളും
ആശാന്റെയചുംബിത
ഭാവനാവിലാസമാ-
മാശയസമ്പത്തും നിൻ മേനിയെ പുണരവെ,
വളർന്നൂ തരുണിയായ്,
കേരളനടനശ്രീ
തിരളും നിന്നെക്കാണാൻ പരദേശികളെത്തി
ചെണ്ടതൻ മുഴക്കത്തിൽ
വേഷമിട്ടാടി, കലാ-
മണ്ഡലം കുചേലനായ്,കൃഷ്ണനായ് മാറ്റീ നിന്നെ.
തല്ലിപോൽ
കുചേലനാ കൃഷ്ണനെ, അനുഭവ-
മല്ലലായ്മാറ്റി തന്റെ കുടുംബം തകർത്തപ്പോൾ.
അന്നുതൊട്ടല്ലോ കഥമാറിപ്പോയ്, തവളകൾ
പന്നഗങ്ങളെ തിന്നു, എലിയോ മാർജ്ജാരനെ,
പുലിയെ കൊന്നീടുന്നു പശുക്കൾ, തകർക്കുന്നു
മലയെ ജേസീബികൾ, പുഴയെ
മാലിന്യങ്ങൾ,
വയലോ നികത്തുന്നു, കൃഷിയില്ലാതാവുന്നു,
അയൽനാടുകളുടെ
കനിവിന്നിരക്കുന്നു.
മന്ത്രിമാർ പൂരപ്പാട്ടുപാടുന്നു, പുണ്യക്ഷേത്ര-
തന്ത്രിമാർ വ്യഭിചാരശാലയിലുറങ്ങുന്നു,
ഗുരുവെ പൊതിക്കുവാൻ പാരതേടുന്നൂ
ശിഷ്യർ
ഒരു രോഗിയായ് ഡോക്ടർ കട്ടിലിൽ കിടക്കുന്നു.
കള്ളനെ പേടിച്ചല്ലോ
പോലീസിന്നൊളിക്കുന്നു
വെള്ളവുമണക്കെട്ടുമുറക്കം കെടുത്തുന്നു
കണ്ണീരുപൊഴിക്കുന്ന കേരളമക്കൾക്കൊപ്പം
ഉണ്ണാതെയിരിക്കുന്നു രാഷ്ട്രത്തെ
ഭുജിപ്പവർ
നീതിദേവതയെന്ന ഗാന്ധാരിതൻ കൺമുന്നിൽ
നൂറ്റവർ ചിരിക്കുന്നു,
പാഞ്ചാലി വിതുമ്പുന്നു
കോടികൾ ഗാന്ധിച്ചിത്രം പേറി ഹാ! മറയുന്നു
കോഴകൾ
അഴിമതിക്കൊപ്പമായ് വളരുന്നു
റോഡിലെ കുഴികളിൽ ചോരവീണുറക്കുന്നു
രോഷാഗ്നി
പടരുന്നു നെഞ്ചകമെരിയുന്നു
കേരമില്ലാതാം കൊച്ചു കേരളമയൽനാട്ടിൽ
കേരകേദാരം
തിങ്ങിവളരുന്നതു കാൺകെ,
കേവലം തളരുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ, കടക്കാതെ
കേരളമണ്ണിൽത്തന്നെ.