പത്രം നിവർത്തിയാൽ മിക്ക ദിവസവും കാണുന്ന ഒരു
വാർത്തയുണ്ട്. കുടുംബസംഗമം. അതോടൊപ്പം കുഞ്ഞുകുട്ടി ആബാലവൃദ്ധം ജനങ്ങളുടെ
ഗ്രൂപ്പ് ഫോട്ടോയും. അതു കണ്ടു കൊതി തോന്നിയാണ് ഞങ്ങൾ കുന്നുങ്കീൽ തറവാടുകാർ
എന്തായാലും ഒരു കുടുംബസംഗമം സഘടിപ്പിക്കണമെന്ന് തീരുമാനിച്ചത്.
ആദ്യമായി
തറവാടുകാരുടെ ഒരു പ്രാഥമിക യോഗം വിളിച്ചുകൂട്ടി. 283 തറവാട് അംഗങ്ങളെ
ക്ഷണിച്ചിരുന്നെങ്കിലും എത്തിച്ചേർന്നവർ 28 പേർ. അതിൽനിന്ന് പ്രസിഡണ്ടായി
ചന്തുക്കുട്ടി മാസ്റ്റർ, സെക്രട്ടറിയായി കെ.പി.കെ.കോപ്പാലം, ട്രഷററായി സത്യവതി
ടീച്ചർ (റിട്ട.ഹെഡ് മിസ്റ്റ്‌റസ്സ്) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
ട്രഷറർ സ്ഥാനത്ത് വരാൻ പലരും തയ്യാറായിരുന്നുവെങ്കിലും സത്യസന്ധത മാനിച്ചാണ്
സത്യവതി ടീച്ചറെത്തന്നെ തിരഞ്ഞെടുത്തത്. അതെന്തെന്നല്ലേ ?
പതിവുപോലെ ലാസ്റ്റ്
ബെല്ലടിച്ചപ്പോൾ പുളിമൂട് യു.പി.സ്കൂളിൽനിന്ന് കുട്ടികളെല്ലാം മരണച്ചാട്ടം ചാടി
വീട്ടിലേക്ക് കുതിക്കുകയായിരുന്നു ഒരു ദിവസം.
VII. B. യുടെ
വാതിൽക്കൽനിന്ന് സത്യവതി ടീച്ചർക്ക് ഒരു സ്വർണ്ണമാല വീണുകിട്ടി. ടീച്ചർ അതെടുത്തു
കൈവെള്ളയിൽ തൂക്കിനോക്കി. ഏകദേശം തൂക്കം ഒന്നര-രണ്ടു പവനോളം വരും. നല്ല ഭംഗിയുള്ള
ഡിസൈൻ. കടലാസിൽ പൊതിഞ്ഞു ഭദ്രമായി ബേഗിൽ വെച്ചു. പിറ്റേന്ന് സ്കൂൾ
അസംബ്ലിയിൽവെച്ച് ആരുടെയെങ്കിലും മാല കളഞ്ഞുപോയിട്ടുണ്ടോ ഉണ്ടെങ്കിൽ
എച്ച്.എം.ന്റെ റൂമിൽവന്ന് വാങ്ങണമെന്ന് ഉത്തരവിട്ടു.
അസംബ്ലി
കഴിഞ്ഞപ്പോൾ എച്ച്.എം.ന്റെ റൂമിനുപുറത്ത് സത്യസന്ധരായ നാല് സാവിത്രിമാർ മാലയുടെ
ഉടമസ്ഥാവകാശവുമായി വന്നുനിൽക്കുന്നു. ഓരോ കുട്ടിയും മാലയുടെ ഡിസൈൻ തൂക്കം തുടങ്ങിയ
വിവരങ്ങൾ സത്യവതി ടീച്ചറുടെ മുമ്പാകെ വിനയപുരസ്സരം അവതരിപ്പിച്ചു. യഥാർത്ഥ ഉടമയെ
ടീച്ചർ മനസ്സിലാക്കിയശേഷം കള്ളം പറഞ്ഞ മൂന്നു വിദ്യാർത്ഥിനികളുടെയും നെറ്റിയിൽ "മാല
കിട്ടാൻ ഞാൻ കള്ളം പറഞ്ഞു" എന്ന് വലിയ അക്ഷരത്തിൽ കാർഡ്`ബോഡ് കഷണത്തിലെഴുതിയ
നെറ്റിപ്പട്ടം കെട്ടി ഓരോ ക്ലാസ്സിലൂടെയും അവരെ നടത്തി പ്രദർശ്ശിപ്പിച്ചു.
മാലയുടെ ഉടമയായ കുട്ടിയോട് രക്ഷിതാവിനെകൂട്ടി വന്നാലെ മാല തരാൻ പറ്റൂ എന്നും
പറഞ്ഞു. അടുത്ത ദിവസം കുട്ടി അച്ഛനെയും കൂട്ടി വന്നു.
"എന്തിനാണ് കുട്ടിയെ
സ്വർണ്ണാഭരണം അണിയിച്ച് സ്കൂളിൽ വിടുന്നത്. അത് നഷ്ടപ്പെട്ടാലോ? സ്വർണ്ണത്തിന്റെ
വില ഇപ്പോൾ എത്രയാണെന്ന് നിങ്ങൾക്കറിയാമോ? ഇത് ഞാനെടുത്ത് മിണ്ടാതിരുന്നാലോ"
സത്യവതി ടീച്ചർ മാല ഉള്ളംകയ്യിലിട്ട് കുലുക്കി കാണിച്ചുകൊടുത്തുകൊണ്ടു
ചോദിച്ചു.
"അയ്യോ ടീച്ചർ അതു സ്വർണ്ണമല്ല. മുക്കു മാലയാ. സ്വർണ്ണം
പൂശിയതാ......"
കുട്ടിയുടെ അച്ഛന്റെ മറുപടി.
ടീച്ചർ ഒന്നു ചമ്മി. പിന്നെ ജാള്യത
മറയ്ക്കാനുള്ള ശ്രമമായി.
"ങ്‌ഹും. ങ്‌ഹും. ഇതാ മാല കൊണ്ടുപോയ്ക്കോ. മോളുടെ
പഠിപ്പൊക്കെ മോശമാ... അതു പറയാൻ കൂടിയാണ് വിളിപ്പിച്ചത്. ട്യൂഷന് വിടണം"
ഇത്രയും സത്യസന്ധതയുള്ള സത്യവതി ടീച്ചർ തന്നെയല്ലേ ട്രഷറർ പദവിക്ക് ഏറ്റവും
അനുയോജ്യ.?
ഏതാനും ദിവസങ്ങൾക്കകം കമ്മിറ്റികൾ രൂപവൽക്കരിച്ചു.
സ്വാഗതസംഘം
കൺവീനറായി- പുളീര കീഴിൽ രാഘവൻ.
ഫൈനാൻസ് കമ്മിറ്റി കൺവീനറായി - കുട്ടിരാമൻ
വട്ടിപ്രം.
പ്രോഗ്രാം കമ്മിറ്റി കൺവീനറായി - ഈയുള്ളവൻ.
ഫുഡ് കമ്മിറ്റി കൺവീനറായി -
ലംബോദരൻ മാളത്തിൽ.
സ്റ്റേജ് ലൈറ്റ് സൗൺഡ് വീഡിയോ മീഡിയാ പബ്ലിസിറ്റി കൺവീനറായി -
ഭാർഗവൻ വേറ്റുമ്മൽ എന്നിവരേയും സഹവകുപ്പു മേധാവികളെയും മെമ്പർമാരെയും
ബാക്കിയുള്ളവരെയും തിരഞ്ഞെടുത്തു.
ജ്യോത്സ്യരെകണ്ടു കുടുംബസംഗമത്തിനുള്ള
മുഹൂർത്തം കുറിച്ചു. ഒക്ടോബർ 7 ഞായർ രാവിലെ 9 മണി.
ഉദ്‌ഘാടകനായി ജില്ലാ
ഡെപ്യൂട്ടി കലക്റ്ററെയും മുഖ്യ പ്രഭാഷകനായി കാഥികൻ കെ.എം.കെ.കുഴിമാടത്തിനെയും
ക്ഷണിക്കാൻ തീരുമാനിച്ചു. ഉടനെ മോബേലിൽ വിളിച്ചു ഡെയ്റ്റ് വാങ്ങി സാന്നിദ്ധ്യം
ഉറപ്പുവരുത്തി. അഥവാ അവർക്ക് ആ ദിവസം എന്തെങ്കിലുംവിഷമം അവിചാരിതമായി
വരികയാണെങ്കിൽ സ്റ്റാൻഡ്‌ബൈ ഉദ്‌ഘാടകനായി പഞ്ചായത്ത്
സെക്രട്ടറി കുമാരനെയും
മുഖ്യപ്രഭാഷകനായി റിട്ടേഡ് ഹെഡ്‌മാസ്റ്റർ കൃഷ്ണപൊതുവാളെയും കണ്ടുവെച്ചു.
പരിപാടി നടത്തണമെങ്കിൽ ചുരുങ്ങിയത് രണ്ട് ലക്ഷമെങ്കിലും
വേണ്ടിവരുമെന്നായിരുന്നു. നിഗമനം.
കുറെ പരസ്യം പിടിച്ച് ഒരു കുന്നുങ്കീൽ
തറവാട് സുവനീർ ഇറക്കിയാലോ എന്ന അഭിപ്രായം കെട്ട്‌പ്രായം കഴിഞ്ഞ കുമാരിമാർ
നളിനാക്ഷിയും ഭാരതിയും അവതരിപ്പിച്ചു.
"ആര് തരും പരസ്യം? ആര് പോകും പരസ്യ
ഭിക്ഷാടനത്തിന്? എന്റെ കൂടെ വരാൻ നിങ്ങൾ രണ്ടുപേരും തയ്യാറാണോ?"
ഫൈനാൻസ്
കമ്മിറ്റി കൺവീനർ കുട്ടിരാമൻ ചോദിച്ചു.
തറവാടിന്റെ ചരിത്രവും, ഐതിഹ്യവും,
കുലദേവതാ പുരാണവും പ്രതിപാദിക്കുന്ന, തറവാട് അംഗങ്ങളുടെ പേര് വിവരം ആൽഫബെറ്റിക്കൽ
സീക്വൻസിൽ അടങ്ങുന്ന ഒരു ഡയറക്റ്ററി റഫറൻസ് ഗ്രന്ഥം പ്രസിദ്ധീകരിച്ച് വിറ്റാൽ
നല്ല കലക്ഷൻ കിട്ടും എന്ന അഭിപ്രായവും ഉയർന്നു. കോപ്പി ഒന്നുക്ക് നൂറുരൂപാവെച്ചു
വിറ്റാൽ മതി. 500 കോപ്പി വിറ്റാൽ തന്നെ 50,000 നിഷ്പ്രയാസം ലഭിക്കുമെന്ന്
കണക്കുകൂട്ടൽ.
ആ കാര്യം കമ്മിറ്റി അംഗീകരിച്ചു. പുസ്തകമെഴുതാൻ തറവാടിലെ ആസ്ഥാന
കവിയും സാഹിത്യകാരനുമായ മാധവൻ ഗുമസ്തനെ ഏൽപിക്കുകയും ചെയ്തു.
പ്രോഗ്രാം കൺവീനർ
എന്ന് കുരിശ് തലയിലേറ്റിയ ഞാൻ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമില്ലാത്ത
കുടുംബാംഗങ്ങളെയാണ് ആദ്യം അന്വേഷിച്ചത്. ഈശ്വരകൃപയാൽ അങ്ങിനെയൊന്നുണ്ടായില്ല.
എല്ലാവരുടെയും അവതരിപ്പിക്കുന്ന ഇനവും പേരുവിവരവും കുറിച്ചെടുത്തു.
അത് മൊത്തം
ഇങ്ങിനെ വരും. പ്രാർത്ഥന - 7 പേർ. കവിതാലാപനം - 11, ലളിതഗാനം - 8, മൊണോാക്റ്റ് -
6, മിമിക്രി - 9, കഥാപ്രസംഗം - 5, ഓട്ടൻതുള്ളൽ - 4, സിനിമാറ്റിക്ക് ഡാൻസ് - 6,
തിരുവാതിരക്കളി - 3, ഭരതനാട്യം - 10, മോഹിനിയാട്ടം - 7. കുച്ചുപ്പുഡി - 6 .ഇതൊക്കെ
വേദിയിൽ അവതരിപ്പിക്കണമെങ്കിൽ ദിവസങ്ങളോളം പരിപാടി നടത്തേണ്ടിവരും. ഒടുവിൽ ടൈം
സ്ലോട്ട് ഇട്ട് രണ്ട് മണിക്കൂർ കൊണ്ടു തീരത്തക്കവിധത്തിൽ കലാപരിപാടികൾ ആസൂത്രണം
ചെയ്തു.
ബാങ്ക് ലോൺ എടുത്ത് സാമ്പത്തികം ഒപ്പിക്കാൻ നിശ്ചയിച്ചു.
നോട്ടീസ് അടിച്ചു. ബാനർ കെട്ടി. പത്രസമ്മേളനം വിളിച്ചുകൂട്ടി. കേബിൾ ടി വി യിൽ
പരസ്യം നൽകി. മാധവൻ ഗുമസ്തന്റെ 'കുന്നുങ്കീൽ തറവാട് മാഹാത്മ്യം' എന്ന ഗ്രന്ഥം
അച്ചടിച്ചുവന്നു. പ്രകാശനകർമ്മം കുടുംബസംഗമവേദിയിൽ വെച്ച്. റവ.ഫാദർ.തോമാസ്
വർഗീസ് ചട്ടുകപ്പാറ. ആദ്യപ്രതി ഏറ്റുവാങ്ങുന്നത് ജനാബ് മൗലാന ഉസ്മാൻ ഹാജി
സാഹബ്. മതമൈത്രി ഊട്ടിയുറപ്പിക്കുന്ന കുടുംബസംഗമവേദി കണ്ട് മഹാത്മജി
ഹർഷാശ്രുബിന്ദുക്കൾ തൂകിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
സംഗമവേദിയായി സത്യവതി
ടീച്ചറുടെ പുളിമൂട് സ്കൂൾ അങ്കണം. സമയം രാവിലെ ഒൻപതു മുതൽ ഒരുമണി വരെ.. 10.30 ന്
ചായ വിത്ത് ആൻഡ് വിത്തൗട്ട് സ്നാക്ക്. ഒരുമണിക്ക് വിഭവ സമൃദ്ധമായ സദ്യ.
കോമളവിലാസം ഹോട്ടലിൽ ഏർപ്പാട് ചെയ്തത്. ഫുഡ് കമ്മിറ്റി ഒരിലയ്ക്ക് 60 രൂപാ
നിരക്കിൽ ഉറപ്പിച്ച് മെനു. നല്ല സൂപ്പർ വെള്ള കുറുവ അരിയുടെ ചോറ്, സാമ്പാർ,
കുറുക്ക് കാളൻ, കൂട്ടുകറി, അവിയൽ, ഓലൻ, പച്ചടി, തോരൻ, നാരങ്ങാക്കറി, ഇഞ്ചിക്കറി,
വറുത്തുപ്പേരി രണ്ടുതരം, പപ്പടം, പഴം, അടപ്രഥമൻ, പിന്നെ യഥേഷ്ടം മോര്, രസം,
വെള്ളം. പരിപ്പും നെയ്യും വേണ്ടെന്നു തീരുമാനിച്ചു.
അങ്ങിനെ ഒക്ടോബർ 7 എന്ന
പുണ്യ ദിനം മിഴിതുറന്നു. കുന്നുങ്കീൽ തറവാട് കുടുംബസംഗമം ഒരു
ചരിത്രസംഭവംതന്നെയാവാൻ പോകയാണ്. സദസ്സ് നിറഞ്ഞുകവിഞ്ഞു. പരിചിതവും അല്ലാത്തതുമായ
നിരവധി മുഖങ്ങൾ. ഇവരൊക്കെ കുന്നുങ്കീൽ തറവാടുകാർ തന്നെയോ ? അലങ്കരിച്ച വേദി
വിശിഷ്ടവ്യക്തികൾക്കായി കാത്തിരിക്കുന്നു.
സമയം 9 മണി. വേദിയിൽ അദ്ധ്യക്ഷൻ
ചന്തുക്കുട്ടി മാസ്റ്റർ, റവ.ഫാദർ.തോമാസ് വർഗീസ് ചട്ടുകപ്പാറ, ജനാബ് മൗലാന ഉസ്മാൻ
ഹാജി സാഹബ് എന്നിവർ ഉപവിഷ്ടരായിരിക്കുന്നു. ഉദ്ഘാടകനും മുഖ്യ പ്രഭാഷകനും
എത്തിയിട്ടില്ല. ജില്ലാ ഡെപ്യൂട്ടി കലക്റ്റർ അത്യാവശ്യമായി പുറത്തു പോയതാണ് ഏതു
നിമിഷവും എത്തിച്ചേർന്നേക്കാം. മുഖ്യ പ്രഭാഷകനായ കാഥികൾ കെ.എം.കെ.കുഴിമാടത്തിന്
ലൂസ് മോഷ്യൻ കാരണം വരാൻ പറ്റുകയില്ല എന്ന സന്ദേശം ലഭിച്ചു. പഞ്ചായത്ത് സെക്രട്ടറി
പനി ബാധിച്ച് കിടപ്പിലാണ്. വടിയും കുത്തിപ്പിടിച്ചുകൊണ്ട് അപ്പോഴാണ്
റിട്ട.ഹെഡ് മാസ്റ്റർ കൃഷ്ണ പൊതുവാൾ രംഗപ്രവേശം ചെയ്തത്. അദ്ദേഹത്തെ സ്വീകരിച്ച്
വേദിയിൽ ഉപവിഷ്ടനാക്കി. ഡെപ്യ്യൂട്ടി കലക്ടരെ കാത്ത് ക്ഷമയുടെ നെല്ലിപ്പടി
കണ്ടതുകൊണ്ടാവാം ഒടുവിൽ 11 മണിയോടെ പ്രസിഡന്റ് ചന്തുക്കുട്ടി മാസ്റ്റർ യോഗം
ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. സ്കൂൾ അങ്കണവും വറാന്തയും നിറഞ്ഞുകവിഞ്ഞു.
ഇടക്ക് വീശിയടിക്കുന്ന ചുടുകാറ്റിൽ സാമ്പാറിന്റെയും വറവിന്റേയും മണം വായിൽ
വെള്ളമൂറിച്ചു. പുസ്തകപ്രകാശന കർമ്മത്തിനു ശേഷം റിട്ടേഡ് ഹെഡ് മാസ്റ്റർ കൃഷ്ണ
പൊതുവാൾ മുഖ്യ പ്രഭാഷണം തുടങ്ങി. ഉച്ചഭാഷിണി ഇല്ലാതെതന്നെ അദ്ദേഹത്തിന്റെ ഭാഷണം
സ്കൂൾ മുഴുവൻ മുഴങ്ങിക്കേൾക്കുമായിരുന്നു.
'കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം'
എന്ന് തുടങ്ങിയ കൃഷ്ണ പൊതുവാൾ മാഷിന്റെ പ്രസംഗം ശ്രീഹരിക്കോട്ടയിൽനിന്ന് വിട്ട S.L.V. റോക്കറ്റ് പോലെ കത്തിക്കയറി. സമയം 12 കഴിഞ്ഞു. പ്രസംഗം തീരുന്ന യാതൊരു
ലക്ഷണവും കാണായ്കയാൽ അദ്ധ്യക്ഷൻ ഒരു കടലാസ് തുണ്ടിൽ കുറിപ്പെഴുതി പൊതുവാൾ
മാഷ്‌ക്ക് സമർപ്പിച്ചു. കൃത്യം 12.45 ന് എല്ലാവരെയും ഉറക്കത്തിലും, മടുപ്പിലും,
കോട്ടുവായിലും, വിശപ്പിലും മുക്കിയ പ്രഭാഷണം അവസാനിച്ചു.
അടുത്തത്
കലാപരിപാടികളാണ്.
ആദ്യമായി ഐഡിയാ സ്റ്റാർ സിംഗർ ഓഡിഷ്യൻ ഫെയിം രൂപേഷ് കുമാർ
കരോക്കെ അകമ്പടിയോടെ 'അമ്മായി ചുട്ടത് മരുമോന്‌ക്ക്' എന്ന കേരളഗാനം ആലപിച്ചു.
പിന്നീട് 'മന്മഥ രാജാ...' എന്ന ക്ലാസിക്കൽ ഡാൻസ് കുമാരിമാർ സരിതയും
ഉണ്ണിയാർച്ചയും ചേർന്ന്` അവതരിപ്പിച്ചു. അതിനുശേഷം 'നോക്കെടാ നമ്മൾക്കു മാർക്കു
കുറക്കുന്ന മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ' എന്ന ഓട്ടൻതുള്ളൽ മാസ്റ്റർ ബാലഗോകുലൻ
കുഞ്ഞമ്പു തന്റെ റൺജമ്പായി അവതരിപ്പിച്ചത് അദ്ധ്യാപകരൊഴിച്ച് എല്ലാവരുടെയും
കയ്യടി വാങ്ങി. ഇത്രയുമായപ്പോൾതന്നെ വിശപ്പിന്റെ വിളിയാൽ പലരും ഭക്ഷണ ഹാളിലേക്ക്
നീങ്ങിത്തുടങ്ങി. കലാപരിപാടികൾ അങ്ങിനെ നിർത്താൻ പറ്റില്ലല്ലോ.
അടുത്തതായി
പ്രേമരാജൻ മാസ്റ്റരുടെ ചാല ഗേസ് ദുരന്തത്തെപ്പറ്റിയുള്ള കവിതാലാപനമാണ്.
"ഹേ
ചാലേ ! നീയൊരഗ്നിഗോളമായുയരുന്നല്ലോ
കരിയുന്നല്ലോ, പുകയുന്നല്ലോ, ഞാൻ
കരയുന്നല്ലോ"
എന്ന സ്വന്തം കവിത അദ്ദേഹം കരഞ്ഞുകൊണ്ടുതന്നെ 'യമവാഹനസോദരി
രാഗ'ത്തിൽ വേദിയിൽ വയലിനിന്റെ അകമ്പടിയോടെ അവതരിപ്പിച്ചപ്പോൾ ശ്രോതാക്കൾ
അക്ഷരാർത്ഥത്തിൽ കരയുകയും വയർ ഒന്നുകൂടി കരിയുകയും ചെയ്തു. പലരും കൂട്ടത്തോടെ
എഴുന്നേറ്റുപോകുന്നതും കണ്ടു.
ചുരുക്കത്തിൽ കലാപരിപാടികളൊക്കെ തീർന്ന്
പങ്കെടുത്ത കലാകാരന്മാർക്കുള്ള സമ്മാനവിതരണം കൂടി കഴിഞ്ഞപ്പോൾ സമയം 3 മണി. സദസ്സിൽ
വാടക സാധനക്കാർ മാത്രം.
പൈദാഹ വിവശരായ ഞങ്ങൾ ഭക്ഷണശാലയിലേക്ക് കുതിച്ചു.
എന്നോടൊപ്പം എന്നെ കാത്ത് വിശന്നു തളർന്ന എന്റെ കുടുംബാംഗങ്ങളും. ഭക്ഷണശാല ശൂന്യം,, പാവനം, പവിത്രം. ഒന്നുരണ്ടു കലാകാരന്മാർ ബ്രെഡ്ഡ് നാരങ്ങാക്കറിയിൽ മുക്കി
ശാപ്പിടുന്നു. ചിലർ പാത്രം കഴുകി വെക്കുന്നു. 500 പേർക്ക് ഒരുക്കിയ സദ്യ. ഉണ്ടവർ
650. ഒന്നും ബാക്കിയില്ല.
നഷ്ടസദ്യയെ ഓർത്തുകോണ്ടു അടുത്തുള്ള ലിന്റാസ്
ഹോട്ടലിലേക്ക് പതിയെ ഞങ്ങൾ കയറി. അവിടെ ഞാൻ മാധവൻ ഗുമസ്തനെ കണ്ടുമുട്ടി. ആയിരം
കോപ്പി പ്രിന്റ് ചെയ്ത 'കുന്നുങ്കീൽ തറവാട് മാഹാത്മ്യം' വിറ്റത് 45 കോപ്പികൾ
മാത്രം എന്ന് അദ്ദേഹം എന്റെ ചെവിയിൽ മന്ത്രിച്ചു.
സമയം 3 മണി
കഴിഞ്ഞതുകൊണ്ട് ചിക്കൻ ബിരിയാണി മാത്രമെ ഹോട്ടലിൽ ഉണ്ടായിരുന്നുള്ളു.
സസ്യഭുക്കുകളായ ഞങ്ങൾ പുറത്തിറങ്ങി. അടുത്തുകണ്ട ഫ്രൂട്ട് കടയിൽനിന്ന് അരക്കിലോ
മൈസൂർ പഴം വാങ്ങി തൽക്കാലം വിശപ്പിന് ആശ്വാസം കണ്ടെത്തി.
"അച്ഛാ ! അടുത്ത
കൊല്ലവും കുടുംബസംഗമം ഉണ്ടാവുമോ?"
എന്റെ ഇളയമകൾ നബിതയുടെ ചോദ്യത്തിനു മുന്നിൽ
ഞാൻ പരുങ്ങി.