ആകെ പേജ്‌കാഴ്‌ചകള്‍

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

സമ്മാനം




'ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യിൽ പതിക്കയാലെ....'
എന്മടിത്തട്ടതിലൊട്ടിയിരിക്കുന്ന
പൊന്മകൾ വായിപ്പൂ കൃഷ്ണഗാഥ.
*********************************
കൊല്ലമറുപതു പിന്നിട്ടുപോയൊരെൻ
ഫുല്ലമാം മാനസവാടിതന്നിൽ
ഇന്നും സുഗന്ധം പരത്തിനിന്നീടുന്നു
എന്നിലെ ഓർമ്മതൻ പാരിജാതം
അഷ്ടിക്കുവേണ്ടി ദിനരാത്രമൊക്കെയും
കഷ്ടതപേറിയെൻ രക്ഷിതാക്കൾ
പട്ടിണിതൻ ചൂരറിഞ്ഞവരെങ്കിലും
ഒട്ടും മടിച്ചില്ല വിദ്യ നൽകാൻ
എട്ടുമെട്ടും പതിനാറോളം നാഴിക
നിത്യവും താണ്ടിയെൻ നഗ്നപാദം
വിദ്യാലയത്തിലും, പിന്നീടതേവഴി
വീട്ടിലും ദൂരമളന്ന നാൾകൾ
ഓർക്കവെ കാണ്മതില്ലിന്നു ചെരിപ്പുകൾ-
കോർക്കാത്ത കാലുകളെങ്ങുമേ ഞാൻ
കേവലം നാഴികയൊന്നു താണ്ടീടുവാൻ
ഏവരും കാത്തീടും നാഴികകൾ !
"വാഹനമില്ലാതെ പോകുവതെങ്ങിനെ ?"
ചോദിപ്പൂ ഷൂസിട്ട ബാലകന്മാർ
കൈയ്യിലണിഞ്ഞ വിലയുറ്റ വാച്ചിലായ്‌
ദൈന്യരായ്‌ നോക്കുന്നു വീണ്ടും വീണ്ടും
കാലടികൊണ്ടു സമയമളന്ന ഞാൻ
കാണുന്നു കാലപ്രവാഹഭേദം.
ഇന്നു നടുവൊടിച്ചീടുന്ന പുസ്തക-
ക്കുന്നുകൾ പേറുന്നു ശൈശവങ്ങൾ.
എന്നാൽ തലയ്ക്കകം ശൂന്യം, പഠനങ്ങ-
ളൊന്നും ശരിക്കു നടപ്പതില്ല
മത്സരംതന്നെയെവിടെയും, മാർക്കിനായ്‌
കുത്സിതമാർഗ്ഗം തിരഞ്ഞെടുപ്പു
ഒട്ടും വിയർക്കാതെ, അദ്ധ്വാനമില്ലാതെ
ഒന്നാമനാകാൻ ശ്രമിച്ചിടുന്നു
********************************
ഇന്നുമെന്നോർമ്മയിൽ പൂവിട്ടുനിൽക്കുന്നു
അന്നത്തെ വാർഷികാഘോഷരംഗം
സ്ക്കൂളിലൊന്നാമനാമെന്നെ വിളിച്ചെന്റെ
മാറിൽ മെഡൽ ചാർത്തി സമ്മാനമാ-
യേകിയതാം പൊതി സ്വീകരിച്ചീടവെ
തൂകി ഞാൻ ഹർഷാശ്രുബിന്ദുമാത്രം
തൃഷ്ണയാൽ പൊട്ടിച്ചു ഞാനാപ്പൊതിക്കുള്ളിൽ
'കൃഷ്ണപ്പാട്ടെ'ന്ന വിശിഷ്ടഗ്രന്ഥം
കണ്ടൂ 'ചെറുശ്ശേരി' എന്ന നാലക്ഷരം
കൊണ്ടുഞ്ഞാൻ കോൾമയിരൽപനേരം
ഇന്നുമാഗ്രന്ഥം ഞാൻ സൂക്ഷിപ്പൂ; വായിപ്പൂ
കണ്ണടയെത്രയോ മാറ്റിയിട്ടൂ
***************************
കൊച്ചുമകൾക്കതു വായിക്കണമെന്നായ്‌
അച്ചാഛൻ തന്മടിത്തട്ടിലേറി
ഉച്ചത്തിൽ വായിപ്പൂ 'കൃഷ്ണപ്പാട്ടേ'കട്ടെ
അച്ചെറുശ്ശേരി അനുഗ്രഹങ്ങൾ !

2 അഭിപ്രായങ്ങൾ:

  1. പഴമകളെ ഹരിച്ചു മാറ്റി നമ്മള്‍ പുതുമയിലേക്ക് ..
    സുന്ദരമായ ചൊല്‍ക്കവിത ..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ല രസവും പൊരുളും നിറഞ്ഞ കവിത. നന്ദി

    മറുപടിഇല്ലാതാക്കൂ