ആകെ പേജ്‌കാഴ്‌ചകള്‍

2019, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

പാവം സരസ്വതി



‘ഇന്നല്ലോ ആദ്യാക്ഷരം കുറിക്കും സുദിനം, ഞാൻ
വന്നതു വെറുതെയോ?’ ചോദിപ്പൂ സരസ്വതി.
‘ഒന്നു ഞാൻ മുങ്ങാൻ പോയി പൊയ്കയിലതിനിടെ
ഒന്നൊന്നായ് തകർത്തെന്റെ സർവ്വവും ക്രൂരർ നിങ്ങൾ
’ആരുപൊട്ടിച്ചെൻ വീണ?‘, കേഴുന്നെൻ സരസ്വതി
ചാരിവച്ചൊരു ’ഗിത്താർ‘ കാണുന്നുണ്ടരികിലായ്
’എങ്ങനെയിരിക്കാൻ ഞാൻ, ചെളിയിൽ ചവുട്ടിത്താൻ
നിങ്ങളെൻ വെൺതാമര നിർദ്ദയമാഴ്ത്തീ കഷ്ടം
എന്റെ ഗ്രന്ഥക്കെട്ടയ്യോ കാണ്മീല, കൊന്നൂ നിങ്ങ-
ളെന്റെ വെൺഹംസങ്ങളെ ‘ഫ്രൈ’യാക്കി കഴിച്ചുവോ?
എന്നുടുപുടവയും മോഷ്ടിച്ചു നിങ്ങൾ, കാണാ-
നെന്റെ നഗ്നത, ചിത്രമാക്കുവാനാഘോഷിക്കാൻ
എന്റെയക്ഷരമാലയോരോന്നായ് നശിപ്പിച്ചു
എന്നെ ഞാനല്ലാതാക്കി ശ്രേഷ്ഠത പകരുന്നോ?
അക്ഷരംകുറിക്കേണ്ടകുഞ്ഞുങ്ങളോരോന്നായി
ഇക്ഷിതിതന്നിൽനിന്നു കാമാന്ധരില്ലാതാക്കി.
കാണ്മതുണ്ടൊരു കീബോർഡെങ്ങനെയേന്താൻ കൈയിൽ
കാണുന്നുണ്ടൊരു സോഫ ഞാനതിലിരിക്കാനോ?
എന്നെ ഹാ! നിങ്ങൾക്കിന്നുവേണ്ടാതായ്, മാത്രം വേണം
മിന്നുന്നനാണ്യംതൂകും ധനലക്ഷ്മിയെ, കഷ്ടം!
കൊതിപ്പൂ ദുർഗ്ഗാരൂപംപൂണ്ടൊന്നു വന്നീടാൻ ഞാൻ
ചിലപ്പോൾ, നിങ്ങൾ ചെയ്യും ക്രൂരത കണ്ടീടുമ്പോൾ.'
---------------------------------------------------------------------

2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

ഒപ്പം

നരമൂടുമെൻമുടിനാരിഴ ചികഞ്ഞു ഞാൻ
തിരയും ഗതകാലസ്മൃതിതൻ മടിത്തട്ടിൽ
അലമാലയായ്പൊങ്ങും നേരിന്റെ തിരകളി -
ലലയും മനസ്സിന്റെ മഴവിൽത്തുടിപ്പുകൾ
ഏകനായ് പിറന്നു ഞാനെങ്കിലുമൊറ്റയ്ക്കൊന്നും
നേടുവാനാകില്ലെന്ന നിത്യസത്യത്തെ കാണ്മൂ
ഒന്നിനുംകഴിയാത്ത ശിശുവായ് മനുജന്മം
തന്നതാണീശൻ മററുജന്മങ്ങൾ സ്വപര്യാപ്തം
അന്യർതൻ സഹായമില്ലാതൊന്നും നേടാൻ മേലാ-
ജന്മമെന്നാലും മുന്നിൽ കണ്ടിടാം കരമേറെ
കുട്ടിയായിരിക്കുമ്പോളച്ഛനമ്മമാർ , പിന്നെ
കൂട്ടുകാർ, ഗുരുഭൂതർ, ബന്ധുക്കള,യൽക്കാരും
ജോലിയായാലോ സഹവർത്തികൾ നിരവധി
കാലചക്രത്തിൻ ചലനത്തിനൊത്തുയരവേ
താലി ചാർത്തുകയായി,  കൂട്ടിനായ് വരുന്നവൾ
താഴ്ചയിലുയർച്ചയിലൊപ്പമായുണ്ടായീടും
പൂത്തിടും കുസുമങ്ങൾ ദാമ്പത്യവല്ലിതന്നിൽ
ആത്തമോദത്തോടപ്പോൾ കുടുംബം സമ്പൂർണ്ണമായ്.
ഒറ്റയ്ക്കു നേടീ സർവ്വമെന്നാരാൻ പറയുകിൽ
ഒപ്പമാണതു കൈവന്നെന്നതു മാത്രം സത്യം !

2018, നവംബർ 12, തിങ്കളാഴ്‌ച

പനിനീർപ്പൂവ്




ഇല്ലെനിക്കൊട്ടും മോഹം പല്ലുകൾകാട്ടും മുല്ല-

വല്ലരിതാലോലിക്കാൻ, പൂചൂടാൻ, സമ്മാനിക്കാൻ.

വല്ലായ്മവേണ്ടിന്നാർക്കുമീസുമഹാസംവിട്ടു

ഫുല്ലമാം പനിനീരിൻകവിളിൽ ചുംബിപ്പൂ ഞാൻ

കൈയുകൾ മലർത്തിതൈത്തെന്നലിലുലഞ്ഞാടി

കൈതവസ്മിതത്തോടെ മുല്ലേ നീ ചിരിക്കുമ്പോൾ

വേദനിക്കുന്നെൻനെഞ്ചം തൂവെള്ളപ്പട്ടാടയാൽ

മൂടിയതാണോ നിന്റെ ക്രൂരമാംഹൃദയവും?

ചക്കരത്തേന്മാമ്പഴം നുകരാൻതരും മാവിൻ-

ചോട്ടിലാരുടെ കൈകൾ നിന്നെ നട്ടിരുന്നിടാം?

അഥവാ ജന്മസ്ഥലമില്ലാത്ത നീ ചൊന്നേക്കാ-

മിവിടംതന്നെയാണെൻ പുണ്യമാതാവിൻഭൂവും

വളർന്നുവളർന്നു നീ പച്ചപ്പഞ്ചാരച്ചിരി

പകർന്നീ തേന്മാവിന്റെയുടലിൽ ചുറ്റിച്ചുറ്റി

കട്ടുറുമ്പുകൾക്കുള്ളൊരേണിയായ്നിന്നു, കൈകൾ

നീട്ടിമാടുന്നുപാന്ഥാ! മാമ്പഴം നുകർന്നാലും

ഇല്ലില്ല, വല്ലാത്തൊരാപുഞ്ചിരിതൂകിത്തൂകി

കൊല്ലുകയല്ലേ നീയാതേന്മാവിന്നൌദാര്യത്തെ

ചെമ്പനീർപ്പൂവിൻമുഗ്ധഹാസം നിൻപൈശാചിക-

മന്ദഹാസത്തിന്നിന്നു വൈരുദ്ധ്യമായിത്തോന്നാം

കൈകളിലാദ്യം മുള്ളുതട്ടുന്നു, ചോരത്തുള്ളി-

യിറ്റുന്നു,പിന്നെ..പിന്നെ..സുഗന്ധംപരക്കുന്നു

ഹൃദയംതുറന്നെല്ലാം കാണിക്കവെക്കും പുത്തൻ

പനിനീർപ്പൂവെ പുല്കാൻ വെമ്പുന്നു ഞാനെന്നാളും.


2017, നവംബർ 11, ശനിയാഴ്‌ച

വെള്ളിക്കമ്പികൾ




തൂലികത്തുമ്പാൽ ഭാവഗാനങ്ങൾ കുറിക്കുവാൻ
ചേലിലീ കവിയുടെ ചേതന തുടിക്കവേ
മുന്നിലായ് കിടക്കുന്നു ഭാവനാശകലങ്ങൾ
ചിന്നിയും ചിതറിയുമന്തിവിൺമേഘംപോലെ
കൈവിരലലസമെൻ തലനാരിഴകളിൽ
സ്വൈര്യം സഞ്ചരിക്കവേ ചിന്തകളുണരവേ
വെള്ളിപൂശിയൊരെന്റെ ശിരസ്സു കാണുന്നേരം
കള്ളപ്പുഞ്ചിരിയെത്തി തോഴർതൻചുണ്ടിൽ വീണ്ടും
അവർതൻ ചുരുൾകരിങ്കൂന്തലിൻ പരിമള-
മിവിടം മുഴുവനും പൂന്തോപ്പായ്മാറ്റീടുമ്പോൾ
എൻമുടിയവയ്ക്കൊരു മുള്ളുവേലിയുണ്ടാക്കാൻ
മിന്നുന്ന വെള്ളിക്കമ്പിമുള്ളുകളൊരുക്കുന്നു
കേവലം ചിരിക്കട്ടെ ചുറ്റിലും സുഹൃത്തുക്കൾ
യൌവനം വാടാതിന്നും സൂക്ഷിക്കും ചെറുപ്പക്കാർ
കൂടുതൽ ചിന്തിക്കാതെ, നോവാതെ, ജീവത് സൌഖ്യം
നേടുവാൻ കഴിവുള്ള ഭാഗ്യവാന്മാരാണവർ
ഇല്ലെനിക്കല്ലൽ തെല്ലും ഞാനെന്റെ പിതാമഹർ
ചൊല്ലിയ മൊഴികളിലാശ്വാസം കണ്ടെത്തുന്നു
അവർതൻ കഴിവുകളവർതൻയശസ്സുക-
ളവർതന്നജയ്യമാം വ്യക്തിത്വമിവയെല്ലാം
എന്നിലേക്കൊഴുകട്ടെ, നരമൂടുമെന്മുടി
മിന്നുന്നിതഭിമാനരശ്മികൾ ചൊരിയുന്നു.

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

സലോമി







നീലത്തിരശ്ശീല നീക്കാതെയീവിധം
നാണിച്ചു നില്ക്കുകയാണോ സലോമി നീ
വിശ്വൈകമാദകനൃത്തം തുടങ്ങേണ്ട
ർത്തകി കാലിനാചിത്രം വരയ്ക്കയോ ?
കൈമുദ്രകാട്ടി കവിത രചിക്കേണ്ട
കൈയിലെ തൂനഖത്തുമ്പു കടിക്കയോ?
മുന്നോട്ടുപോകൂ മകളേ! അരങ്ങിതി
നിന്നെയും കാത്തിരിപ്പല്ലോ കലോത്സുക
മായികമാം നിന്റെ നൃത്തത്തിമിർപ്പിനാൽ
മാരിവിൽതീർക്കുക” ചൊന്നു ഹെറോദിയ.
അച്ഛന്റെ ജന്മദിനത്തിലുയരട്ടെ
കൊച്ചുമകളുടെ കാല്ച്ചിലങ്കാക്വണം
അച്ഛൻ’ ! - അതോർക്കുന്നനേരം സലോമിക്ക്
പുച്ഛം!, തുടുത്തുചുവന്നു കവിൾത്തടം.
എന്തൊരെളുപ്പം വിളിക്കുവാൻ! സ്നേഹൈക-
ബന്ധങ്ങപേരിനുമപ്പുറമല്ലയോ?
പൊന്നും പണവും പദവിയും മോഹിച്ചു
കൊന്നു നീയച്ഛനെ, പാവം ഫിലിപ്പിനെ
ഇന്നീ ഹെറോദേസ്മന്നന്റെ റാണിയായ്
വന്ന നീ അമ്മയോ, സാക്ഷാകുലടയോ?’
ഒന്നു കിലുങ്ങി ചിലങ്ക, നിശ്വാസമു-
ർന്നു, കുലുങ്ങിയാമാറിലെ മാലകൾ.

*  *  *  *  *  *  *  *  *  *  *  *  *  *  *

രാജാജ്ഞലംഘിച്ച ദ്രോഹികൾക്കായ് രാജ-
പാലകതീർത്ത തടവുമുറികളി
കെട്ടിപ്പടുത്ത കരിങ്കല്ലറയൊന്നി
പട്ടിണിതിന്നു കിടപ്പൊരു സാത്വിക
സ്നേഹസംഗീതം പകർന്നതാം യോഗിയാം
സ്നാപകജോൺ, ഹെറോദേസിനോ വഞ്ചക
നാട്ടുകാരോടയാചൊന്നത്രെ മന്നവ
വേട്ടതു സ്വന്തം സഹോദരപത്നിയെ
സത്യമതെങ്കിലും നാലുപേകേൾക്കുകിൽ
ൽഗുണശീലനായ് വാഴ്ത്തുമോ മന്നനെ?
പട്ടുവിരിപ്പിലമരുന്ന ൻപ്രിയ
പട്ടമഹിഷിയോ കോപിച്ചു ചൊന്നത്രെ
കൊല്ലുകാഭ്രാന്തനെ, വീട്ടുരഹസ്യങ്ങ-
ളങ്ങാടിതോറുംപരത്തുന്ന നീചനെ
ദൈവം മനുഷ്യനായ് വന്നുപിറന്നെന്നു
ദൈവദോഷം ഹാ! പറയുന്ന മൂഢനെ
പൂച്ചസന്ന്യാസിയാമാപ്പെരുങ്കള്ളന്റെ
പൂച്ചിഗലീലാനഗരം കുടുങ്ങിയോ?"
*  *  *  *  *  *  *  *  *  *  *  *  *  *
കെട്ടിപ്പടുത്ത കരിങ്കല്ലറയ്ക്കുള്ളി
ദുഷ്ടർതൻ പീഡനമേറ്റൊരാസ്നാപക
കട്ടിയിരുമ്പഴിതന്നിതലചായ്ച്ചു
കേട്ടൊരു സാന്ദ്രമധുരമാംഗീതിക.
സപ്തസ്വരദിവ്യമാലാഖമാകാറ്റി-
ലുല്പക്ഷമായ് നീങ്ങിടുന്നതാം വീഥിയി
എല്ലാം മറന്നങ്ങുയർന്നുപോയ് മഞ്ഞുപോ
കല്ലിനാൽചുറ്റിവരിഞ്ഞൊരാ ചേതന.

*  *  *  *  *  *  *  *  *  *  *  *  *  *
കൈതവമെന്തെന്നറിയാത്ത പൈതൻ-
കൈവിരലീമ്പിക്കുടിച്ച സംതൃപ്തിപോ
രാജസദസ്സുലയിച്ചുപോയ്, മദ്യവും
ഗാനതരംഗവും നൃത്തവും ചേരവേ
കണ്ടതില്ലീസദസ്സീവിധം ർത്തനം
ൺകൾക്കു പുത്തനാമീ കലാദർപ്പണം
നിന്നുതുളുമ്പി നവരസഭാവങ്ങ
മുന്നിസഭയുടെ മാനസക്കുമ്പിളി
പൊട്ടിത്തെറിച്ചു ചിലങ്കകൾ, നൂപുരം
കെട്ടഴിഞ്ഞൂർന്നു, വളകളുടഞ്ഞുപോയ്!
പട്ടുടയാടയുലഞ്ഞു, കാർകൂന്തലിൽ-
പ്പെട്ടു വിളറി മുഖചന്ദ്രബിംബവും!
നിർത്തൂ സലോമി നിർത്തന” മമ്മത
ജല്പനം കേട്ടവനിന്നൂ ഞൊടിയിട
വെണ്ണക്കുളിർക്കല്ലുപാവിയ വേദിയി
വെണ്ണക്കുളിർക്കല്ലുപാവിയ വേദിയി
വെള്ളിക്കതിചിന്നിവീണു വിയർപ്പുനീർ
എന്തുതന്നാലാണധികമായ്ത്തീരുക
എന്റെ സലോമിക്ക്, സ്വർണ്ണമോ രാജ്യമോ?
എന്തുവേണെങ്കിലും ചൊല്ലൂഹെറോദേസു
മുന്തിരിവീഞ്ഞുനുകർന്നു പതുക്കവെ
അമ്മതമാറിസലോമി മുഖംചായ്ച്ചു
തിന്മയെന്തെന്നറിയാതെ കരഞ്ഞുപോയ്
അപ്പോളാണമ്മ ചെവിയിപറഞ്ഞതീ
പുത്തൻരഹസ്യം, വിറച്ചുവോ ചുണ്ടുകൾ ?

*  *  *  *  *  *  *  *  *  *  *  *  *  *  *  *

2017, മാർച്ച് 30, വ്യാഴാഴ്‌ച

കാമുകി





ചിന്തകൾ - ഹൃദന്തത്തിൻ ചുമരിൽ പതിച്ചുള്ള
സുന്ദരമാകും വർണ്ണചിത്രങ്ങൾ - മനോജ്ഞങ്ങൾ
എന്തിനോ മധുരിക്കും വേദന പകർന്നെന്റെ-
യന്തരാത്മാവിൽ പേർത്തും നൊമ്പരം കിളിർപ്പിക്കേ,
വന്നതില്ലിന്നും നിദ്ര, നഷ്ടസങ്കല്പം നെയ്ത
പൊന്നുനൂലിഴമാത്രം താലോലിച്ചിരിപ്പൂ ഞാൻ
പട്ടുമെത്തയിലില്ല ചുളിവോ, കുടമുല്ല-
മൊട്ടിന്റെ ചതഞ്ഞതാം ദളമോ, പുളകമോ
എൻ വളക്കിലുക്കവും ദീർഘനിശ്വാസങ്ങളും
പൊൻനിലാക്കതിർ വീണ മുറിയിൽ തുടിക്കുമ്പോൾ
സങ്കടം തീരാതാഴി തേങ്ങുമ്പോൾ, കരിമുകിൽ
തിങ്കളെ ചുറ്റിച്ചുറ്റിയലയാൻ തുടങ്ങുമ്പോൾ
കേട്ടു ഞാനൊരു പാദവിന്യാസം പ്രതീക്ഷതൻ
കോട്ടവാതിലിലാരോ കൈമുട്ടി വിളിക്കുന്നോ ?
കാത്തു ഞാനിരുന്നിന്നു വൃദ്ധയായെന്നാകിലും
തീർത്ഥയാത്രയ്ക്കെൻകൂടെ തോഴനും വരുന്നെന്നോ ?
ഒടുവിൽ കതകല്പം തുറക്കുംമുമ്പേതന്നെ
തുടരെയൊരായിരം ചുംബനമുതിർത്തെന്നെ
ആ വിശാലമാം മാറിൽ ചേർത്തെന്റെ പ്രിയതോഴൻ
കേവലം കുളിർകാറ്റിൻ കാമുകിയീ ഞാൻ ധന്യ !



2016, ജൂലൈ 4, തിങ്കളാഴ്‌ച

അന്തിവെളിച്ചം



വിങ്ങുമീ കരളിനൊരാശ്വാസംപകർന്ന നീ
തേങ്ങുവതെന്തേ? പുണ്യമംഗളമുഹൂർത്തത്തിൽ
പൊങ്ങുന്നിതെങ്ങും വാദ്യഘോഷം, പൂമണമേന്തി
തെന്നലുമണയുന്നു കല്യാണപ്പൂപ്പന്തലിൽ
പട്ടുതൊങ്ങലും, പൊന്നിൻകസവും, പനിനീരിൻ
പുത്തനാം സുഗന്ധവും നിന്നെ കാത്തിരിക്കുന്നു
ചന്ദനച്ചാറും, മഞ്ഞക്കളഭച്ചാന്തും ചേർന്നു
വന്നിതാ മണിയറവാതിലും തുറക്കുന്നു.
പോവുകെന്നനുജത്തീ വിരിയുംദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, തേൻകനി നുകരാനായ്
പഴുതേ പാഴാക്കാതെ നിമിഷം, കണ്ണീരൊപ്പൂ
പവിഴം ചൊരിയേണ്ട ചുണ്ടുകൾ ചുവപ്പിക്കൂ.
നീലനീൾമിഴികളിൽ ചേർക്കുക സുറുമ, നിൻ-
ലോലമാം കൈയിൽ മയിലാഞ്ചിയുമണിയുക
ഒക്കെയും കാണാൻ ദൈവം കണ്ണുകൾ തന്നില്ലെന്നാ-
ലുൾക്കണ്ണാൽ കാണ്മൂ സർവ്വം ദുർഭഗയാമീ ചേച്ചി
മിഥ്യയാം സങ്കല്പത്തിൻ മേഖലയേറിപ്പോകും
മദ്ധ്യാഹ്നമാണെൻ ജന്മമെന്നിരുന്നാലും പാഴിൽ
എന്തിനോ പ്രതീക്ഷതൻ കുമ്പിളുമായ് ഞാൻ നിന്നൂ
നൊന്തിടും ഹൃത്തിൽപൂത്ത പൂക്കളുമായന്നാളിൽ
മുറ്റത്തെ കണിക്കൊന്ന പൂത്തും ഹാ! കൊഴിഞ്ഞുമേ
മുപ്പതു സംവത്സരം മുന്നോട്ടു കടന്നുപോയ്
നിറയും കണ്ണീർത്തുള്ളിയിറ്റിറ്റുവീണീമണ്ണിൻ-
തറയിൽ കുറിച്ചെത്ര കഥകൾ, കവിതകൾ.
തകരും പ്രതീക്ഷകൾക്കൊപ്പമെന്നാത്മാവിൽ നീ
പകരും സമാശ്വാസമെന്നെ ജീവിപ്പിക്കുന്നു.
പോവുകെന്നനുജത്തീ വിരിയും ദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, ഭാവുകമേകുന്നൂ ഞാൻ.